ഹരിപ്പാട് :പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മരാജയുടെ (103) സംസ്കാരം ഇന്നലെ ഹരിപ്പാട് അനന്തപുരം കൊട്ടാരവളപ്പിൽ നടന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സഹോദരീപുത്രൻ ദിലീപ് വർമ്മ ചിതയ്ക്ക് തീകൊളുത്തി. എ.എം.ആരിഫ് എം.പി, ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം.രാജു, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
കുമ്മനം കാരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൊച്ചുകോയിക്കൽ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയംതിരുനാൾ മംഗലത്തമ്പുരാട്ടിയുടെയും മകനായി 1919 ഒക്‌ടോബർ 19നാണ് ജനനം. മാവേലിക്കര ഗവ. ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി (കേരള സർവകലാശാല) തുടങ്ങിയപ്പോൾ ആദ്യത്തെ ബാച്ചിൽ ഡിഗ്രി വിദ്യാർത്ഥിയായി. പിന്നീട് പന്തളം മെഴുവേലി സ്‌കൂളിൽ മൂന്നുവർഷം അദ്ധ്യാപകനായി. പൂഞ്ഞാർ ഹൈസ്‌കൂളിലും വർക്കല നെടുങ്കണ്ടത്തും അദ്ധ്യാപകനായി പ്രവർത്തിച്ചു. പിന്നീട് മുംബയിലേക്ക് പോയി. 1945ൽ സെൻട്രൽ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. 32 വർഷം റെയിൽവേയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു. 1977ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം അനന്തപുരം കൊട്ടാരത്തിൽ താമസമാക്കി.
കോട്ടയം സി.എം.എസ് കോളജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ക്രിക്കറ്റിൽ കമ്പം കൂടിയത്. ബിരുദ പഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജിൽ ചേർന്നതോടെ കോളേജ് ടീമിലും സർവകലാശാല ടീമിലും ഇടംനേടി. സർവകലാശാല ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളറായിരുന്നു രാമവർമ്മ രാജ. കാർട്ടൂണിസ്റ്റ് അബു എബ്രഹാം ക്രിക്കറ്റ് ടീമിലെ കൂട്ടുകാരനായിരുന്നു.
2017ൽ ഭാര്യ രുഗ്മിണിണിവർമ്മ തമ്പുരാട്ടി അന്തരിച്ചു. ഡോ.എസ്.ആർ.വർമ്മ (റിട്ട.ആരോഗ്യ വകുപ്പ്), അനിയൻ ആർ.വർമ്മ(റിട്ട.മാനേജർ, സെൻട്രൽ ബാങ്ക്), ശശി ആർ.വർമ്മ (ചാർട്ടേഡ് അക്കൗണ്ടന്റ്), രമ കെ.തമ്പുരാൻ എന്നിവർ മക്കളും സുധാ വർമ്മ, ഇന്ദിര വർമ്മ, രഞ്ജന വർമ്മ, കൃഷ്ണകുമാർ തമ്പുരാൻ (റിട്ട.എഫ്.സി.ഐ) എന്നിവർ മരുമക്കളുമാണ്. വലിയ തമ്പുരാന്റെ നിര്യാണത്തെ തുടർന്ന് ആശുലമായതിനാൽ പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു. ഇനി ജൂലായ് മൂന്നിനേ തുറക്കു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |