കൊച്ചി: ദക്ഷിണ കൊറിയയിൽ ഉള്ളിക്കൃഷിക്ക് പോകാൻ കാത്തിരുന്നവരുടെ കണ്ണുനീറിച്ച് എംബസിയുടെ യാത്രാവിലക്ക്. തൊഴിൽ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊറിയയിലെ ഇന്ത്യൻ എംബസിയുടെ വിലക്ക്.
ദക്ഷിണ കൊറിയയിലെ ഉള്ളിപ്പാടത്ത് ജോലിക്കായി സംസ്ഥാന സർക്കാരിന്റെ ഓവർസീസ് റിക്രൂട്ടിംഗ് ഏജൻസിയായ ഒഡേപെക്ക് കഴിഞ്ഞ ഒക്ടോബറിലാണ് എറണാകുളത്തും തിരുവനന്തപുരത്തും റിക്രൂട്ട്മെന്റ് നടത്തിയത്.
വിവിധ ജില്ലകളിൽ നിന്നായി 1500ലധികം പേർ പങ്കെടുത്തു. 100 ഒഴിവുകളിലേക്ക് 300 പേരുടെ ഷോർട്ട് ലിസ്റ്റ് ദക്ഷിണ കൊറിയയിലെ കമ്പനിക്ക് അയച്ചു.
ഒമിക്രോൺ ഭീതി ഒഴിഞ്ഞ ശേഷമാണ് ഒഡേപെക്ക് ഇന്ത്യൻ എംബസിയെ സമീപിച്ചത്. ദക്ഷിണ കൊറിയയിലെ ജോലി സുരക്ഷിതമല്ലെന്നാണ് എംബസിയുടെ വിശദീകരണം. തിരഞ്ഞെടുത്തവരിൽ 60 ശതമാനം സ്ത്രീകളാണെന്നതും പരിഗണിച്ചു. കൊറിയൻ കമ്പനി പ്രതികരിച്ചിട്ടില്ല. സെലക്‌ഷൻ ലിസ്റ്റും അയച്ചിട്ടില്ല. ശ്രീലങ്ക, നേപ്പാൾ സ്വദേശികൾ അവിടെ എത്തിയെന്നാണ് സൂചന.
ദക്ഷിണ കൊറിയയിലെ സിനാൻ, മുവാൻ ദ്വീപുകളിലാണ് ഉള്ളികൃഷി. മൈനസ് 10 ഡിഗ്രി വരെ തണുപ്പിൽ ജോലി ചെയ്യണം. പത്താംക്ലാസാണ് യോഗ്യത. ഒമ്പതു മണിക്കൂർ യന്ത്രസഹായത്തോടെ പണി. മാസം രണ്ട് അവധി. 1500 ഡോളർ ശമ്പളം (ലക്ഷത്തിലേറെ രൂപ). താമസച്ചെലവ് സ്വയം വഹിക്കണം.
എംബസി യാത്രാനുമതി നൽകാത്തതിനാൽ കൂടുതൽ വിവരങ്ങൾ തിരക്കിയില്ല. സുരക്ഷാപ്രശ്നങ്ങളുടെ വിശദാശംങ്ങളും എംബസി നൽകിയിട്ടില്ല. പദ്ധതി ഉപേക്ഷിച്ച മട്ടാണ്. കൊറിയയിൽ എത്തേണ്ട സമയവും കഴിഞ്ഞു.
അനൂപ് കെ.എ
മാനേജിംഗ് ഡയറക്ടർ
ഒഡേപെക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |