മദ്ധ്യവയസ്കരായ ആറംഗ സംഘത്തിനായി തെരച്ചിൽ
ഗാർഡിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല
തൃശൂർ: ദളിത് കോൺഗ്രസ് നേതാവായ പിതാവിനൊപ്പം യാത്രചെയ്ത പതിനാറുകാരിക്കുനേരെ ട്രെയിനിൽ അതിക്രമം; അശ്ലീല സംസാരം. 50 വയസിനു മുകളിൽ പ്രായമുള്ള ആറംഗ സംഘമാണ് ശല്യംചെയ്തത്. ചോദ്യംചെയ്ത പിതാവിനെ കൈയേറ്റം ചെയ്തു. തൃശൂർ റെയിൽവേ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടിയിട്ടില്ല. ശനിയാഴ്ച രാത്രി 7.50ന് എറണാകുളം- ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിനിലായിരുന്നു സംഭവം. മുൻപ് ഇത് പാസഞ്ചർ ട്രെയിനായിരുന്നു. ഗാർഡിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടി പറഞ്ഞു.
എറണാകുളത്തുനിന്ന് കയറിയ തൃശൂർ കാര്യാട്ടുകര സ്വദേശിയായ പിതാവും മകളും തൃശൂരിലേക്ക് പോകുകയായിരുന്നു. ഇവർക്ക് അഭിമുഖമായി ഇരുന്ന സംഘമാണ് നോർത്ത് സ്റ്റേഷനിൽ എത്തിയതുമുതൽ ഉപദ്രവം തുടങ്ങിയത്. ഒരാൾ പെൺകുട്ടിയുടെ കാലിൽ തൊട്ടത് ചോദ്യം ചെയ്തപ്പോഴാണ് പിതാവിനെ കൈയേറ്റം ചെയ്തത്. വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. പെൺകുട്ടിക്കെതിരെ അശ്ലീല പദപ്രയോഗങ്ങളും നടത്തി.
സംഘത്തിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫൈസലിനെയും ആക്രമിച്ചു. ഇടപ്പള്ളിയിലെത്തിയപ്പോൾ പിതാവ് ഗാർഡിനെ അറിയിച്ചു. പൊലീസിൽ അറിയിക്കാമെന്നും തൊട്ടടുത്ത സ്‌റ്റേഷനിൽ പൊലീസ് വരുമെന്നുമായിരുന്നു ഗാർഡിന്റെ മറുപടി. ആലുവയിൽ എത്തിയിട്ടും പൊലീസ് വന്നില്ല. തുടർന്ന് പിതാവ് മൊബൈലിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടു.
തൃശൂരിൽ എത്തിയപ്പോൾ ഈസ്റ്റ് പൊലീസ് ഇടപെട്ട ശേഷമാണ് റെയിൽവേ പൊലീസ് മൊഴിയെടുത്തത്. ഈസ്റ്റ് പൊലീസാണ് പിതാവിനെയും മകളെയും റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചാലക്കുടി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി സംഘാംഗങ്ങൾ ഇറങ്ങിപ്പോയെന്ന് പിതാവ് മൊഴി നൽകി. പെൺകുട്ടി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും കൈമാറി. സംഘത്തിലെ ചിലർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്. തൃശൂരിലെ ദളിത് കോൺഗ്രസ് നേതാവും ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധിയുമാണ് പെൺകുട്ടിയുടെ പിതാവ്.
പ്രതികൾ സീസൺ ടിക്കറ്റുകാർ?
പ്രതികൾ സീസൺ ടിക്കറ്റുകാരാകാമെന്നാണ് പൊലീസിന്റെ നിഗമനം. സീസൺ ടിക്കറ്റുകാരുടെ വിവരങ്ങളും സ്‌റ്റേഷനുകളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഒരാളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. കേസ് എറണാകുളം ആർ.പി.എഫിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |