ബംഗളൂരു : കർണാടകത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ഭക്തരെ കബളിപ്പിച്ച് കോടികൾ തട്ടി. കർണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗനാഗപൂർ ക്ഷേത്രത്തിലെ അഞ്ച് പൂജാരിമാർക്കെതിരെയാണ് തട്ടിപ്പ് കേസിൽ പൊലീസ് കേസെടുത്തത്. വല്ലഭ് ദിനകർ ഭട്ട്, അങ്കുർ ആനന്ദറാവു, പ്രതീക് സദാശിവ, ഗംഗാധർ ശ്രീകാന്ത് ഭട്ട്, ശരത് ഭട്ട് എന്നിവർക്കെതിരെയാണ് കേസെടുത്തത്. തട്ടിപ്പ് പുറത്തായതോടെ പുരോഹിതൻമാർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ശ്രീ ദത്താത്രേയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ നാമദേവ് നൽകിയ പരാതിയിലാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. കർണാടകത്തിലെ പ്രശസ്തമായ ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നാണ് ഗണഗാപൂരിലെ ശ്രീ ദത്താത്രേയ ക്ഷേത്രം. കർണാടകത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് ഭക്തൻമാരാണ് ഇവിടെ എത്താറുള്ളത്. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റിനോട് സാമ്യമുള്ള സൈറ്റുകളാണ് പ്രതികൾ തട്ടിപ്പിനായി നിർമ്മിച്ചത്.
ദത്താത്രേയ ക്ഷേത്രം, ഗണഗാപൂർ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി നിരവധി പേരിലാണ് വ്യാജ വെബ്‌സൈറ്റുകൾ പ്രചരിച്ചത്.
വ്യാജസൈറ്റിൽ ക്ഷേത്ര ദർശനത്തിനും, മറ്റ് വഴിപാടുകൾക്കുമായി ആയിരം മുതൽ അമ്പതിനായിരം രൂപ വരെ ഭക്തരിൽ നിന്നും പിരിച്ചെടുത്തിരുന്നു. കഴിഞ്ഞ നാല് വർഷത്തിലേറെയായി ഇവർ ഈ തട്ടിപ്പ് തുടരുകയാണ്. ഉദ്ദേശം ഇരുപത് കോടിയോളം ഇത്തരത്തിൽ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |