തിരുവനന്തപുരം: ഇസ്ഹാൻ ജാഫ്രിയുടെ വിധവ സാഖിയ ജാഫ്രിയുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ വാക്പോര് ഇന്നലെയും നിയമസഭയിൽ ഉയർന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ കൂപമണ്ഡൂക പ്രയോഗമാണ്
ഇതിന് കാരണമായത്.
സാഖിയാ ജാഫ്രിയുടെ നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകിയില്ലെന്നും ദുഃഖിതയായ അവരെ അവിടെ പോയി കോൺഗ്രസ് അദ്ധ്യക്ഷ കണ്ടില്ലെന്നുമാണ് താൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി കൂപമണ്ഡൂകത്തെപ്പോലെയാകരുതെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശത്തിന് മറുപടിയായി ഡോ: കെ.ടി. ജലീലാണ് വിഷയം ഉയർത്തിക്കാട്ടിയത്. മുഖ്യമന്ത്രിയെ ഇത്തരത്തിൽ വ്യക്തിപരമായി അപമാനിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ വാക്കിന്റെ വിശാലമായ അർത്ഥമാണ് ഉദ്ദേശിച്ചതെന്ന് സതീശൻ വിശദീകരിച്ചു. കൂപമണ്ഡൂകം എന്നത് കൊണ്ട് ഉദ്ദേശിച്ചത് കിണറ്റിലെ തവളയെന്നല്ല, ഇടുങ്ങിയ ചിന്താഗതി മുഖ്യമന്ത്രിയെപ്പോലെ ഒരാൾക്ക് പാടില്ലെന്നാണെന്നാണെന്ന് സതീശൻ പറഞ്ഞു.
ഇതിനാണ് മുഖ്യമന്ത്രി വിശദീകരണവുമായി എത്തിയത്.
സോണിയാ ഗാന്ധി അവരെ നേരിട്ട് കണ്ടില്ലെന്നും നിയമപോരാട്ടത്തിന് വേണ്ട പിന്തുണ നൽകിയില്ലെന്നും പറഞ്ഞത് താനല്ല, അന്ന് അവിടെ എ.ഡി.ജി.പിയായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ പുസ്തകത്തിലാണെന്ന്
മുഖ്യമന്ത്രി വിശദീകരിച്ചു.സാഖിയയും താനും സർക്യൂട്ട് ഹൗസിൽ പോയി സോണിയാ ഗാന്ധിയെ കണ്ടെന്നാണ് ശ്രീകുമാർ പറഞ്ഞത്.
എന്നാൽ , കലാപാന്തരീക്ഷമായതിനാൽ അവരുടെ വീട്ടിലോട്ട് പോകാൻ കഴിയാത്തതിനാലാണ് വിളിച്ചുവരുത്തിയതെന്ന് സതീശൻ മറുപടി നൽകി. അതംഗീകരിച്ച മുഖ്യമന്തി ഈ വിഷയത്തിൽ സാഖിയയുടെ മകൻ തൻവീറിന് ആർ.ബി. ശ്രീകുമാർ അയച്ച ഇമെയിൽ മറുപടി വായിച്ചു. നീതിക്കായുള്ള സാഖിയയുടെ പോരാട്ടത്തെ എങ്ങനെ സഹായിച്ചുവെന്നതാണ് പ്രശ്നം. പ്രതിപക്ഷ നേതാവ് കൂപത്തിലെ മണ്ഡൂകമല്ല, കണ്ണു കെട്ടി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മകളെപ്പറ്റി പറഞ്ഞ കുഴൽനാടനോട്
പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
സ്വപ്നയെ സെക്രട്ടേറിയറ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ തനിക്ക് മെന്ററെപ്പോലെ (മാർഗ്ഗദർശി) ആണെന്ന് എക്സാ ലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ മകൾ വീണ കുറിച്ചിരുന്നതായി മാത്യു കുഴൽനാടൻ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ആരോപിച്ചത് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി. സ്വർണക്കടത്ത് വിവാദമുണ്ടായപ്പോൾ ഈ വെബ്സൈറ്റ് അപ്രത്യക്ഷമായെന്നും കുഴൽനാടൻ പറഞ്ഞു. വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെക്കുറിച്ചുള്ള വാക്യങ്ങൾ മാറ്റി. എന്ത് മറയ്ക്കാനാണ് ഈ പരാമർശങ്ങൾ പിൻവലിച്ചത്. മെന്ററെപ്പോലെയെന്ന് മകൾ പറഞ്ഞ കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ? കുഴൽനാടൻ ചോദിച്ചു.
'മാത്യു കുഴൽനാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കണം. എന്താ നിങ്ങൾ വിചാരിച്ചത് ? മകളെക്കുറിച്ച് പറഞ്ഞാൽ ഞാനങ്ങ് കിടുങ്ങിപ്പോകുമെന്നോ? പച്ചക്കള്ളമാണ് നിങ്ങൾ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകൾ മെന്ററായിട്ട് പറഞ്ഞിട്ടില്ല. ഇങ്ങനെ സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുക? ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയാമെന്ന സ്ഥിതിയുണ്ടാകരുത്. അസംബന്ധങ്ങൾ വിളിച്ചുപറയരുത്. വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ ഈ സഭാ
വേദി ഉപയോഗിക്കേണ്ടത്? രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. ഞങ്ങളുടെ ഭാഗത്തു
തെറ്റുകളുണ്ടെങ്കിൽ പറയണം. വീട്ടിൽ കഴിയുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരം?- മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ കുഴൽനാടൻ അനുമതി തേടിയെങ്കിലും സ്പീക്കർ
അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാത്യു കുഴൽനാടൻ പിന്നീട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |