22ാം വയസിൽ വ്യോമയാന മേഖലയിൽ സ്റ്റാർട്ട് അപ്പ് തുടങ്ങി. പത്ത് വർഷം പിന്നിടുമ്പോൾ പത്ത് പ്രൈവറ്റ് ജെറ്റുകളുടെ ഉടമ! സിനിമാക്കഥയെന്ന് തോന്നാമെങ്കിലും ഇത് കനിക തെക്രിവാൾ എന്ന യുവതിയുടെ ജീവിതകഥയാണ്.
ഉടമകൾക്ക് വേണ്ടി ചാർട്ടേഡ് വിമാനങ്ങളും സ്വകാര്യ ഹെലികോപ്ടറുകളും കൈകാര്യം ചെയ്യുകയും സർവീസ് നടത്തുകയും ചെയ്യുന്ന ജെറ്റ് സെറ്റ് ഗോ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സഹ-സ്ഥാപകയാണ് കനിക. ഇന്ത്യൻ വ്യോമമേഖലയിലെ യൂബർ എന്ന് അറിയപ്പെടുന്ന ഈ കമ്പനി 2012ലാണ് പ്രവർത്തനം ആരംഭിച്ചത്. സ്വകാര്യ വിമാനയാത്ര എല്ലാവർക്കും ഉപയോഗപ്പെടുത്താൻ കഴിയുക, സുതാര്യമാക്കുക, കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കനികയും സുഹൃത്ത് സുധീർ പെർളയും ചേർന്ന് കമ്പനി ആരംഭിച്ചത്.
പുരുഷാധിപത്യം ഏറെയുള്ള മേഖലയിൽ തന്റെ കയ്യൊപ്പ് ചാർത്തണമെന്ന ആഗ്രവുമായി കനിക അലഞ്ഞത് മൂന്ന് വർഷം. ഒടുവിൽ ദീർഘകാലത്തെ സ്വപ്നമായ സ്റ്റാർട്ട് അപ്പിനായി പ്രവർത്തിച്ചുതുടങ്ങിയപ്പോൾ വിധി വില്ലൻ വേഷത്തിലെത്തി. അതും ക്യാൻസർ എന്ന മാരകരോഗത്തിന്റെ രൂപത്തിൽ. അവിടെയും കനിക തോറ്റുപിൻമാറിയില്ല. ക്യാൻസറിനെ പൊരുതി തോൽപ്പിക്കുന്ന കനികയെക്കണ്ട് ഭാഗ്യവും ഒപ്പം നിന്നു. കനിക തന്റെ ചികിത്സ പൂർത്തിയാക്കുന്നതുവരെ രാജ്യത്ത് മറ്റാരും വ്യോമയാന മേഖലയിൽ ഇത്തരത്തിൽ ഒരു സ്റ്റാർട്ട് അപ്പുമായി മുന്നോട്ടു വന്നിരുന്നില്ല.
സ്വകാര്യ വിമാനമേഖല ഇടനിലക്കാരാലും മറ്റും തിങ്ങിനിറഞ്ഞിരിക്കുന്നതിനാൽ യാത്രകൾ കൂടുതൽ സുഗമവും ചിലവ് കുറഞ്ഞതുമാക്കുക എന്നതായിരുന്നു കനികയുടെ പ്രധാന ലക്ഷ്യം. സ്വകാര്യ വിമാനം ഉപയോഗിക്കേണ്ടി വരുന്നവർക്ക് ഇടനിലക്കാർക്കും സ്വകാര്യ നടത്തിപ്പുകാർക്കും ഭീമമായ തുക കമ്മീഷൻ നൽകേണ്ടി വരുന്നു. ഇതിനൊരു പരിഹാരമാണ് ജെറ്റ് സെറ്റ് ഗോ. വിമാനയാത്ര കൂടുതൽ ജനാധിപത്യപരമാക്കണമെന്നാണ് തന്റെ ലക്ഷ്യമെന്ന് കനിക പറയുന്നു.
രാജസ്ഥാനിലെ മാർവാടി കുടുംബത്തിൽ ജനിച്ച കനിക ദക്ഷിണേന്ത്യയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നാലെ ഉന്നതവിദ്യാഭ്യാസത്തിനായി മുംബയിൽ എത്തി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ഡിസൈനിംഗിൽ ഡിപ്ളോള സ്വന്തമാക്കുകയും ചെയ്തു. എം ബി എ ബിരുദധാരിയാണ് കനിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |