തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. വീണയുടെ കമ്പനിയുടെ മെന്ററാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ഡയറക്‌ടർ ജെയ്‌ക്ക് ബാലകുമാറെന്ന് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കിയെന്ന് അദ്ദേഹം ആവർത്തിച്ചു.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിൽ ജെയ്‌ക്ക് ബാലകുമാറിനെ കുറിച്ച് നേരത്തെ നൽകിയതും പിന്നീട് നീക്കിയതുമായ വിവരണം വെബ് ആർക്കൈവ്‌സിൽ നിന്നെടുത്ത് മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് ആരോപണങ്ങൾക്ക് പിന്നാലെ കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായി. പിന്നീട് മാറ്റങ്ങൾ വരുത്തിയശേഷമാണ് ലഭ്യമായത്. എക്‌സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ട വ്യക്തിയാണ് ജെയ്‌ക്ക് ബാലകുമാർ. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനം കൊണ്ട് തങ്ങളെ നയിക്കുന്ന വ്യക്തിയാണെന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുപ്രധാന വിവരങ്ങൾ പലതവണയായി വെബ്സൈറ്റിൽ നിന്ന് നീക്കി. 107 തവണ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2020 മേയിൽ വെബ്സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് ജെയ്‌ക്ക് ബാലകുമാറിനെ കുറിച്ചുളള വിവരങ്ങൾ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
ജെയ്‌ക്ക് മെന്ററാണെന്ന് വീണ പറഞ്ഞിട്ടില്ല എന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോയെന്നും വെബ്‌സൈറ്റിലെ വിവരങ്ങൾ മാറ്റിയതെന്തിനെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ആർജവമുണ്ടോ എന്നും കുഴൽനാടൻ ചോദിച്ചു.
വെബ്‌സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസ് കൊടുക്കാൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. താൻ പറഞ്ഞത് തെറ്റാണെങ്കിൽ മുഖ്യമന്ത്രി തെളിയിക്കണം. നയതന്ത്ര സംവിധാനത്തിലൂടെ ഏതെങ്കിലും ബാഗ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ മാത്യു കുഴൽനാടൻ ജെയ്‌ക്ക് ബാലകുമാറിന് വീണയുടെ കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. അതിൽ ക്ഷുഭിതനായ മുഖ്യമന്ത്രി ആരോപണം ശുദ്ധ അസംബന്ധമാണെന്ന് തിരിച്ചടിച്ചു. ഇതിനുപിന്നാലെയാണ് കെ.പി.സി.സി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് മാത്യുകുഴൽനാടൻ വെബ് ആർക്കവൈസിലെ വിവരങ്ങൾ പുറത്തുവിട്ടത്.
എക്‌സാലോജിക്കിന്റെ വെബ്സൈറ്റിൽ പറയുന്നത്
'ഷിക്കാഗോ കേന്ദ്രീകരിച്ചുള്ള ബാലകുമാർ ലോകത്തെ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒന്നിലെ ടെക്‌നോളജി സ്ട്രാറ്റജി ഡയറക്‌ടറാണ്. എക്‌സാലോജിക്കിൽ ജയ്‌ക്കിന്റെ ഇടപെടൽ വളരെ വ്യക്തിപരമായ തലത്തിലാണ്. ഇൻഡസ്ട്രിയിലെ വിവിധ തലത്തിലുള്ള അദ്ദേഹത്തിന്റെ അറിവുകൾ അനുസരിച്ച് അദ്ദേഹം സ്ഥാപകർക്ക് മാർഗനിർദ്ദേശം നൽകുകയും വഴികാട്ടുകയും ചെയ്യുന്നു'.
വീണയ്‌ക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല: മന്ത്രി മുഹമ്മദ് റിയാസ്
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) ഡയറക്‌ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നുവെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആരോപണം തള്ളി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
തന്റെ ഭാര്യ വീണയ്‌ക്കെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. അതിലൊന്നും കഴമ്പില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി യു.ഡി.എഫ് പ്രചരിപ്പിച്ചതാണ്. തന്റെ മണ്ഡലത്തിലും ഈ പ്രചാരണം ശക്തമായിരുന്നു. എന്നിട്ടും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് തിരിച്ചടിയായി. ആരോപണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയം.
യു.ഡി.എഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം ഇത്തരം പരാമർശങ്ങളാണ്. മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് ഒരിക്കൽ പറയും. ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടിയെന്ന് പിന്നീട് പറയും. ഇതാണ് പ്രതിപക്ഷത്തിന്റെ രീതി. ആരോപണം ഉന്നയിക്കാൻ ജനാധിപത്യ സംവിധാനത്തിൽ അവകാശം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |