വ്യവസായങ്ങൾ, വൈദ്യുത പദ്ധതികൾ എന്നീ ധനാഭ്യർത്ഥനകളുടെ ചർച്ചകൾ വിധിവശാലോ ജാതകവശാലോ മാത്യു കുഴൽനാടന്റെയും തൃക്കാക്കരയുടെയും 'ധനാഭ്യർത്ഥനകളായോ' എന്ന സംശയം സഭയിലിന്നലെ പല ഘട്ടങ്ങളിലുയർന്നു. മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം ചില ആക്ഷേപങ്ങളുന്നയിച്ചതിന്റെ പ്രത്യാഘാതങ്ങളെന്ന് പറയാം. ഉമ തോമസിരിക്കുമ്പോൾ തൃക്കാക്കരയെങ്ങനെ ചർച്ചയാവാതിരിക്കും?
ചർച്ച തുടങ്ങിവച്ച സി.എച്ച്. കുഞ്ഞമ്പു മുതൽ അവസാനിപ്പിച്ച റോജി എം. ജോൺ വരെയുള്ളവർ അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. കുഴൽനാടന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും കൂടിയ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന വാശി കുഞ്ഞമ്പുവിൽ കണ്ടു. കള്ളം പറയുന്നതിനാണോ കുഴൽനാടന്റെ ഡോക്ടറേറ്റെന്നദ്ദേഹം സംശയിച്ചു. കുഞ്ഞമ്പുവിന്റെ പ്രസംഗം കേട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു: ഇതുപോലുള്ള പിന്തുണക്കാരെ സൂക്ഷിക്കണം, മുഖ്യമന്ത്രീ!
അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്ന് മാത്രം പറയുന്ന മുഖ്യമന്ത്രിയെയാണ് നജീബ് കാന്തപുരം കാണുന്നത്. പി.വി. ശ്രീനിജൻ പ്രഖ്യാപിതശത്രുവായ ട്വന്റി-ട്വന്റിയോടുള്ള കലിപ്പ് പ്രകടിപ്പിച്ചു. പി.ടി. തോമസിനെ മറന്ന് കിഴക്കമ്പലത്തെ മുതലാളിയുടെ അടുത്തുവരെ ഉമ തോമസിനെ വിടുമോയെന്ന് തൃക്കാക്കരയിലെ പ്രചരണം കണ്ടിട്ട് ആശങ്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കൃത കൊള്ളസംഘത്തിന്റെ ആസൂത്രിത കൊള്ള കേരളത്തിൽ കെ.കെ. രമ കാണുന്നു. പിണറായി വിജയനെ തൊട്ടുള്ള കളിയൊന്ന് നിറുത്തിയാൽ പ്രതിപക്ഷം നന്നാകുമെന്ന് തോമസ് കെ.തോമസ് ഉപദേശിച്ചു.
തൃക്കാക്കരത്തിരക്കിലായതിനാൽ ദാവോസിലെ നിക്ഷേപസംഗമം മന്ത്രി പി. രാജീവ് മറന്നുപോയെന്ന് റോജി എം. ജോൺ. അവസാനം ദാവോസും പോയി തൃക്കാക്കരയും പോയിയെന്നാണ് പരിഹാസം. തൃക്കാക്കരയിൽ ട്വന്റി-ട്വന്റിയുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയുമെല്ലാം വോട്ട് വാങ്ങിയ കോൺഗ്രസിന് എന്നിട്ടും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നാണ് മന്ത്രി പി. രാജീവിന്റെ കണ്ടെത്തൽ. പ്രതീക്ഷയ്ക്കിനിയും വകയുണ്ട്. വ്യവസായങ്ങളുടെ ശവപ്പറമ്പെന്ന് തിരുവഞ്ചൂരിന്റെ അധിക്ഷേപം അദ്ദേഹം തിരുത്തി. വ്യവസായങ്ങളുടെ പ്രചോദനഭൂമിയാണിതെന്ന് തിരുവഞ്ചൂരിനെ ബോദ്ധ്യപ്പെടുത്താൻ തിരുവഞ്ചൂരിന്റെ നാട്ടിലെ പേപ്പർമില്ലിനെയാണദ്ദേഹം എടുത്തുകാട്ടിയത്.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധി ബഫർസോണാക്കുന്നതിലെ ആശങ്ക സണ്ണിജോസഫും മറ്റും അടിയന്തരപ്രമേയമായി കൊണ്ടുവന്നു. ഉമ്മൻ ചാണ്ടി ഭരണകാലത്ത് വി.ഡി. സതീശനും മറ്റും കൊടുത്ത റിപ്പോർട്ടാണ് കുഴപ്പമായതെന്ന് സ്ഥാപിക്കാൻ വനംമന്ത്രി തൊട്ട് മുഖ്യമന്ത്രി വരെ ശ്രമിച്ചത് സതീശനെ വല്ലാതെയങ്ങ് പ്രകോപിപ്പിച്ചു. ജനവാസമേഖല പാടില്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ റിപ്പോർട്ടും അനുബന്ധകാര്യങ്ങളും അദ്ദേഹമുയർത്തിക്കാട്ടി. 2019ലെ ഒന്നാം പിണറായിസർക്കാരിന്റെ വിജ്ഞാപനം വരുത്തിയ കുഴപ്പമാണ് സുപ്രീംകോടതിവിധിക്ക് കാരണമെന്ന് സമർത്ഥിച്ചു. കാട് സംരക്ഷിക്കണമെന്നത് തന്റെയും പി.ടിയുടെയും യു.ഡി.എഫിന്റെ നിലപാടാണെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം രോഷമടക്കിയത്.
മാത്യു കുഴൽനാടനെ
കടന്നാക്രമിച്ച്
സഭയിൽ സി.പി.എം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച കോൺഗ്രസ് അംഗം മാത്യു കുഴൽനാടന് നേർക്ക് ആരോപണ ശരങ്ങളെയ്ത് നിയമസഭയിൽ സി.പി.എം അംഗങ്ങൾ.
മാത്യു കുഴൽനാടൻ ഗൂഢോദ്ദേശ്യത്തോടെ തെറ്റായ കാര്യം പ്രചരിപ്പിക്കുകയാണെന്ന് ധനാഭ്യർത്ഥന ചർച്ചയിൽ സി.എച്ച്. കുഞ്ഞമ്പു കുറ്റപ്പെടുത്തി. സഭയിലില്ലാത്ത ആളുകളെപ്പറ്റി അപസർപ്പക കഥകളെ വെല്ലുന്ന കഥകൾ പ്രചരിപ്പിക്കുന്നത് കുഴൽനാടനെ പോലുള്ളവർ അവസാനിപ്പിക്കണം. നുണ ഫാക്ടറികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത്. മാത്യു കുഴൽനാടന് കിട്ടിയ ഡോക്ടറേറ്റ് കള്ളം പറയുന്നതിനാണോ? ഇങ്ങനെയെങ്കിൽ നിങ്ങളൊരിക്കലും വിജയിക്കില്ല. സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രിയെപ്പറ്റി നിങ്ങളെന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയുടെ അന്വേഷണം വി.ഡി. സതീശനിലേക്ക് വ്യാപിപ്പിക്കണം -കുഞ്ഞമ്പു ആവശ്യപ്പെട്ടു. ഇതു പോലുള്ള പിന്തുണക്കാരെ പിണറായി വിജയൻ സൂക്ഷിക്കണമെന്നായിരുന്നു ഇതിനോടുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.
രണ്ട് കൊല്ലം മുമ്പ് ആർ.എസ്.എസ് ഉന്നയിച്ച പുളിച്ചു നാറിയ ആരോപണമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചതെന്ന് സേവ്യർ ചിറ്റിലപ്പള്ളി പറഞ്ഞു. അലുമിനിയം കുഴൽ വ്യവസായം നടത്തുന്നയാളാണ് മാത്യു കുഴൽനാടനെന്ന് ഐ.ബി. സതീഷ് പറഞ്ഞു. ആർ.എസ്.എസിന് വേണ്ടി നുണ പറയുന്ന സ്ത്രീക്ക് വേണ്ടിയാണ് കുഴൽനാടൻ പ്രവർത്തിക്കുന്നതെന്ന് കെ. ബാബു (നെന്മാറ) കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |