കൊച്ചി: അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാൻ കോടതി ഇടപെട്ടിട്ടും ജീവനക്കാർ സമരം ചെയ്യുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സർവീസ് തടസ്സപ്പെടുത്താൻ യൂണിയനുകൾ ശ്രമിച്ചാൽ കേസ് പരിഗണിക്കുന്നത് നിറുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
സമരം നിറുത്താൻ പറയില്ലെന്നും സമരമാണ് കൂടുതൽ ഗുണകരമെന്ന് ജീവനക്കാർ കരുതുന്നുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറാമെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജീവനക്കാരുടെ ദുരിതം അറിയുന്നത് കൊണ്ടാണ് ഇടപെട്ടത്. ജീവനക്കാരുടെ ഒട്ടേറെ കണ്ണീർ കത്തുകൾ കിട്ടുന്നുണ്ട്. ഇത് കാണാൻ കോടതി മാത്രമേയുള്ളൂ എന്നതാണ് സ്ഥിതി. ചോര നീരാക്കി പണിയെടുക്കുന്ന ജീവനക്കാരോട് ബഹുമാനമാണുള്ളത്.
ജൂലായിലെ വരുമാനംകൊണ്ട് ജൂണിലെ ശമ്പളം നൽകുന്ന സ്ഥിതി പരിഹരിക്കണം. ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. ആഗസ്റ്റ് മുതൽ അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്ന ഉത്തരവ് പുറപ്പെടുവിക്കും. സൂപ്പർവൈസറി വിഭാഗം ജീവനക്കാർക്ക് മുമ്പ് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തുടങ്ങിയ സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് തുടരും. മെക്കാനിക്കുകളെ ഒഴിവാക്കി സൂപ്പർവൈസറി ജീവനക്കാർക്ക് ശമ്പളം നൽകിയെന്ന് സി.ഐ.ടി.യു അനുകൂല യൂണിയൻ ആരോപിച്ചപ്പോൾ, ധർണ ഇരിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. ഉദാസീനമായ പ്രതികരണമാണ് സി.എം.ഡിയിൽ നിന്നുണ്ടാകുന്നതെങ്കിൽ പരിഹരിക്കാനറിയാം. സ്ഥാപനത്തെ ഒറ്റ ദിവസംകൊണ്ട് ട്രാക്കിലാക്കാമെന്ന് കരുതുന്നില്ല.
ജീവനക്കാർ സഹകരിച്ചാൽ പ്രതിദിന വരുമാനം എട്ട് കോടി രൂപയാക്കാനാകുമെന്നും കെ.എസ്.ആർ.ടി.സി ബോധിപ്പിച്ചു. മുഖമ്യന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാരും അറിയിച്ചു. വിശദീകരണത്തിന് സമയം അനുവദിച്ച കോടതി ഹർജി ജൂലായ് 11ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |