തിരൂർ: തിരൂർ മേഖലയിൽ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. മഴക്കാലം ആരംഭിച്ചിട്ട് ഒരു മാസമായെങ്കിലും മേഖലയിൽ പനിവ്യപകമായിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. തിരൂർ ജില്ലാ ആശുപത്രിയിൽ പനിപിടിപെട്ട് ആയിരത്തോളം രോഗികളാണ് ദിവസേന എത്തുന്നത്. അതിൽ കൂടുതലും കുട്ടികളാണ്. കുറച്ചു ദിവസമായി പെയ്യുന്ന മഴയുടെ ഭാഗമായാണ് പനിയെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. സാധാരണ പനിയും ചുമയുമാണ് കുട്ടികൾക്ക് ഉണ്ടാകുന്നതെങ്കിലും രക്ഷിതാക്കൾ ആശങ്കയിലാണ്. നിലവിൽ മരുന്നുണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും തിരക്ക് വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തിരൂർ തൃക്കണ്ടിയൂരിൽ രണ്ടു വയസുകാരന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപ് തൃപ്രങ്ങോട് പഞ്ചായത്തിൽ എലിപ്പണി ബാധിച്ച് യുവാവ് മരിച്ചിരുന്നു. പകർച്ച വ്യാധികൾ തടയാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി ഊർജിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുടുംബരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട് എന്നാൽ പല മേഖലകളിലും ആരോഗ്യമേഖല സജീവമായിട്ടില്ലെന്നാണ് വിവരം.
ജനറേറ്റർ പ്രവർത്തിപ്പിക്കുന്നില്ലെന്ന്
തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യുതി നിലയ്ക്കുമ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നില്ലെന്ന് രോഗികളുടെ പരാതി. പല സമയങ്ങളിലും വൈദ്യുതി നിലച്ച് ഏറെ സമയം കഴിഞ്ഞാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്. അതുവരെ രോഗികളും ബന്ധുക്കളും ഇരുട്ടിൽ കഴിയേണ്ട അവസ്ഥയാണ്. അധികൃതരോട് പരാതി പറയാറുണ്ടെങ്കിലും മാറ്റമൊന്നുമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |