തിരുവനന്തപുരം: പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞ് പുതുമോടി മാറും മുമ്പേ നാണീവില്ല മരണവീടായതിന്റെ ഞെട്ടലിലാണ് ചാത്തൻപാറ സ്വദേശികൾ. ജൂൺ 24ന് ആയിരുന്നു ' നാണീവില്ല ' എന്ന മണിക്കുട്ടന്റെ പുതിയ വീടിന്റെ പാലുകാച്ചൽ നടന്നത്. മകൾ അമേയയെ വീട്ടിൽ വിളിക്കുന്ന പേരാണ് നാണി.
പാലുകാച്ചൽ കഴിഞ്ഞ് ഏഴുദിവസം പിന്നിട്ടപ്പോഴാണ് നാണീവില്ലയുടെ വലതുവശത്ത് കിണറ്റിനോട് ചേർന്ന് മണിക്കുട്ടനും കുടുംബവും എരിഞ്ഞടങ്ങിയത്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി വൈകിട്ട് അഞ്ചോടെയായിരുന്നു മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ആറിനുശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ. നിറകണ്ണുകളോടെയാണ് അടുത്തബന്ധുക്കൾ അഞ്ചുപേർക്കും അന്ത്യയാത്ര നൽകിയത്. നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകൾ നാണീവില്ലയിലെത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് എം.എൻ മന്ദിരമെന്ന ഈ വീട് മണിക്കുട്ടൻ വില കൊടുത്ത് വാങ്ങുകയായിരുന്നു. വഴി കോൺക്രീറ്റ് ചെയ്‌ത് അടുത്തിടെയാണ് പുതുക്കി പണിയാനുള്ള ശ്രമം തുടങ്ങിയത്. ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ച് ആഘോഷമായിട്ടായിരുന്നു പാലുകാച്ചൽ ചടങ്ങ്.
എല്ലാ ദിവസവും സന്ധ്യയോടെ വീട്ടിൽ മണിക്കുട്ടനും ഭാര്യയും രണ്ട് മക്കളുമെത്തും. വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചശേഷം രാത്രി ഒമ്പതരയാകുമ്പോഴായിരിക്കും താമസിക്കുന്ന വീട്ടിലേക്ക് തിരികെ മടങ്ങുന്നത്. നാണീവില്ലയിലേക്ക് ഉടൻ താമസം മാറ്റാനുള്ള ആലോചനയിലായിരുന്നു. വെള്ളിയാഴ്‌ച രാത്രിയും കളിചിരികളോടെയാണ് മണിക്കുട്ടനും കുടുംബവും നാണീവില്ലയിൽ നിന്ന് മടങ്ങിയതെന്ന് അയൽവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |