കോന്നി: വീടിനു സമീപത്തെ പുരയിടത്തിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ സോളാർ വൈദ്യുത വേലിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മലയാലപ്പുഴ വള്ളിയാനി ചരിവു പുരയിടത്തിൽ ശാന്തമ്മ എബ്രഹാമാണ് (63) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ശാന്തമ്മ 6.30 ആയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് എബ്രഹാം തോമസ് അന്വേഷിച്ച് ചെന്നപ്പോഴാണ് സമീപവാസിയുടെ പുരയിടത്തിൽ വൈദ്യുത വേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എബ്രഹാമിനും ഷോക്കേറ്റു. വടി ഉപയോഗിച്ച് ലൈൻ തട്ടിമാറ്റിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത്. ശാന്തമ്മയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിക്കാനുള്ള സാദ്ധ്യത വളരെക്കുറവാണ്. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി എബ്രഹാം പൊലീസിന് മൊഴിനൽകി. കാട്ടുപന്നികളെ തുരത്താനായി വേലിയിൽ ഇലക്ട്രിക്ക് ലൈനിൽ നിന്നുള്ള വൈദ്യുതി കടത്തിവിട്ടിരുന്നോ എന്നും സംശയമുണ്ട്. പന്നിയുടെ ശല്യം രൂക്ഷമായ പ്രദേശത്ത് സോളാർ വേലികളിൽ രാത്രി ഇത്തരത്തിൽ വൈദ്യുതി കടത്തിവിടാറുണ്ട്. പ്രാഥമിക പരിശോധനയിൽ സോളാർ വേലിയിൽ ഇലക്ട്രിക്ക് ലൈനിൽ നിന്നുള്ള വൈദ്യുതി കടത്തിവിട്ടതായുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്ന് മലയാലപ്പുഴ പൊലീസ് എസ്.എച്ച്.ഒ കെ.എസ്. വിജയൻ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് നടക്കും. മക്കൾ: സന്തോഷ് തോമസ്, മിനി തോമസ്, മരുമകൻ: റെന്നി എബ്രഹാം.
സോളാർ കണക്ഷനിൽ നിന്ന് ഷോക്കേറ്റാൽ മരണം സംഭവിക്കില്ല. ഹൈ വോൾട്ടേജ്, ലോ കറന്റ് പൾസാണ് സോളാറിലുള്ളത്. ഇതിൽ തൊടുന്നയാൾക്ക് ഷോക്കേറ്റാൽ തെറിച്ചു പോവുകയേ ഉള്ളൂ. മറ്റ് വൈദ്യുതി ലൈനുകളിൽ നിന്നുള്ള ഷോക്കാണ് മരണത്തിന് കാരണമാവുക.
അനീഷ്.എസ്.പ്രസാദ്
ചീഫ് ടെക്നിക്കൽ മാനേജർ, അനെർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |