മലയിൻകീഴ്: നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വള്ളൂർ പുളിയറക്കോണം സ്വദേശി വിപിനാണ് (21,ആനന്ദ്) അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ സമയത്ത് സംഘമായിട്ടെത്തിയവർ ചൊവ്വള്ളൂർ ജംഗ്ഷനിൽ ബൈക്ക് റേസിംഗ് നടത്തിയത് പ്രദേശവാസികൾ ചോദ്യം ചെയ്തതാണ് ബോംബേറിൽ കലാശിച്ചതെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു.
വാക്കുതർക്കത്തിനൊടുവിൽ ബോംബെറിയുമെന്ന് യുവാക്കൾ ഭീഷണി മുഴക്കിയിട്ടാണ് സ്ഥലത്ത് നിന്ന് പോയത്. ശനിയാഴ്ച രാവിലെ 4.45ഓടെ റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ നാട്ടുകാർക്ക് നേരെ നാടൻ ബോംബ് എറിയുകയായിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല. വിളപ്പിൽശാല പൊലീസും സയന്റിഫിക് അസിസ്റ്റന്റ്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഈ സംഘം സ്ഥിരമായി ചൊവ്വള്ളൂർ ഭാഗത്ത് ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത് കുമാർ, വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ,എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐമാരായ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും സ്ഫോടക വസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായി വിളപ്പിൽശാല സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |