ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ മെഡിക്കൽ ഷോപ്പ് ഉടമ ഉമേഷ് പ്രഹ്ലാദ് റാവു കോഹ്‌ലിയെ (54) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർഫാൻഖാന്റെ സഹോദരിമാരുടെ കല്യാണം നടത്താനടക്കം ഉമേഷ് പണം നൽകി സഹായിച്ചിരുന്നുവെന്നും സുഹൃത്തെന്ന നിലയ്ക്ക് ഉമേഷിന്റെ സംസ്‌കാര ചടങ്ങിൽ ഇർഫാൻ പങ്കെടുത്തിരുന്നുവെന്നും ഉമേഷിന്റെ മകൻ സാകേത് അന്വേഷണ സംഘത്തെ അറിയിച്ചു.
2006 മുതൽ ഇർഫാനെ അറിയാമെന്നും തന്റെയും സുഹൃത്തായിരുന്നുവെന്നും ഉമേഷിന്റെ സഹോദരൻ മഹേഷ് കോൽ ഹെയും പറഞ്ഞു.
ഉമേഷിന്റെ കഴുത്തിൽ 5 ഇഞ്ച് വീതിയും ആഴവുമുള്ള മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു.
ഇർഫാൻ ഖാനെയും മറ്റൊരു പ്രതിയായ യൂസഫ് ഖാനെയും കോടതി ഏഴ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അമിത് ഷായെ കണ്ട്
എൻ.ഐ.എ മേധാവി
ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ എൻ.ഐ.എ മേധാവി ദിനകർ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പാർലമെന്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ട് സംഭവങ്ങളിലെയും അന്വേഷണം സംബന്ധിച്ച പുരോഗതി കേന്ദ്രമന്ത്രിയെ അറിയിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |