കൊച്ചി: കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിൽ നിന്ന് വിനോദയാത്ര പുറപ്പെടുംമുമ്പു വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചതിനെത്തുടർന്ന് തീ ആളിപ്പടർന്ന സംഭവത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മോട്ടോർ വാഹനച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.
കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ എസ്. മനു, സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഗവ. പ്ളീഡർ സന്തോഷ് കുമാർ എന്നിവരോട് കോടതി അഭിപ്രായം ആരാഞ്ഞു. ബസിനു തീ പിടിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ തടയാൻ മോട്ടോർ വാഹന ചട്ടത്തിൽ വ്യവസ്ഥകളുണ്ടെന്നും സംസ്ഥാന സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. നിയമലംഘനം വ്യക്തമാണെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച്, മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തെന്ന് ചോദിച്ചു. ഇതിനു വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്നാണ് ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |