വിശ്വമോഹനമായ ഗുരുദേവ ദർശനം സാർത്ഥകമാക്കുക എന്ന ലക്ഷ്യത്തോടെ അർത്ഥപൂർണമായ ജീവിതം നയിച്ച് മാതൃകയായ മഹാഋഷിയാണ് സ്വാമിപ്രകാശാനന്ദ. ചിരിയുടെയും ചിന്തയുടെയും പ്രകാശം ചൊരിഞ്ഞ ആ മഹാദീപം ഗുരുദേവ സവിധത്തിലേക്ക് മടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരാണ്ട് തികയുന്നു. ഒരു മനുഷ്യായുസിന്റെ പൂർണതയിലെത്തി 99-ാം വയസിലാണ് സ്വാമിജി സമാധിയടഞ്ഞത്. ശിവഗിരി മഠത്തിലെ മറ്റൊരു സന്യാസിക്കും ലഭിക്കാത്ത തരത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടു കൂടിയാണ് സമാധിപീഠമൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശമയച്ച് തന്റെ ആദരവ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്ഥാനാരോഹണത്തിന് മുൻപ് ചികിത്സയിലായിരുന്ന സ്വാമിജിയെകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ആശ്രമത്തിലെത്തിയിരുന്ന എല്ലാവർക്കും സ്വാമിജി കൽക്കണ്ടവും ഉണക്ക മുന്തിരിയും പ്രസാദമായി നൽകിയേ മടക്കിയിരുന്നുള്ളൂ. എല്ലാവരുടെയും സങ്കടങ്ങൾ ശ്രദ്ധാപൂർവം കേട്ടു. അവരുടെ വേദനകളിൽ പങ്കുകൊണ്ട് സാന്ത്വനിപ്പിച്ച് പ്രതിവിധികൾ പറഞ്ഞുകൊടുത്തിരുന്നു. അപരന്റെ വേദന തന്റേതുതന്നെ എന്ന് സ്വാമിജി കരുതി. എല്ലാവരെയും സ്നേഹിക്കാനും ചേർത്തുനിറുത്താനും ലോപമില്ലാതെ ശ്രമിച്ചിരുന്നു.
ശ്രീനാരായണ ഗുരുദേവനിൽ നിന്ന് നേരിട്ട് ദീക്ഷ നേടിയ സ്വാമി ശങ്കരാനന്ദയിൽ നിന്നാണ് ദീക്ഷ കൈപ്പറ്റിയത്. പ്രകാശാനന്ദ സ്വാമിയിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ സൗഭാഗ്യം ലഭിച്ച പന്ത്രണ്ടുപേരിൽ ഒരാളാണ് ഈ ലേഖകൻ. ഗുരുവിന്റെ മൂന്നാം പരമ്പരയിൽപ്പെട്ട ഞങ്ങൾക്ക് പ്രകാശാനന്ദ സ്വാമി എന്നും മാർഗവും വെളിച്ചവുമാണ്.
ഒരു സന്യാസി എപ്രകാരമുള്ളയാളാകണമെന്ന് 'ആശ്രമം" എന്ന കവിതയിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിപാദിച്ചിട്ടുണ്ട്. അപ്രകാരമുള്ള മൂല്യഗണസമ്പന്നതയുടെ സമഞ്ജസ സമ്മേളനമാണ് പ്രകാശാനന്ദസ്വാമിയിൽ ദർശിക്കാനാകുന്നത്. ഗുരുദേവ വചനം പോലെ, വാദിക്കാനും ജയിക്കാനുമല്ല, മറിച്ച് അറിയാനും അറിയിക്കാനുമായിരുന്നു സ്വാമി തന്റെ ജീവിതത്തിലൂടെ ശ്രമിച്ചത്.
ഭക്തിയിൽ സ്ഫുടംചെയ്ത മനസുമായിട്ടാണ് നന്നേ ചെറുപ്പത്തിൽ ശിവഗിരിയിലെത്തി തൃപ്പാദ സന്നിധി വീടാക്കി മാറ്റിയത്. ത്യാഗപൂർണമായ അദ്ധ്വാനത്താൽ തരിശും പാറയും നിറഞ്ഞ കുന്നുംപാറയെ സ്വാമി പൊന്നുംപാറയാക്കി.
ശങ്കരാനന്ദ സ്വാമികളുടെ നിർദ്ദേശാനുസരണം ആദ്യം അരുവിപ്പുറം മഠത്തിന്റെയും പിന്നീട് കുന്നുംപാറ ക്ഷേത്രത്തിന്റെയും ചുമതലക്കാരനായി. 1995-ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി. രണ്ടുതവണ ആ സ്ഥാനം അലങ്കരിച്ചു. സഞ്ചാരപ്രിയനായിരുന്ന പ്രകാശാനന്ദ സ്വാമിയുടെ അവസാന നാളുകളിൽ സദാ ഒപ്പം സഞ്ചരിച്ച് സ്വാമിക്ക് വേണ്ട സകല സഹായങ്ങളും ചെയ്തിരുന്നു ഇപ്പോഴത്തെ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി. എന്നും പുലർച്ചെ നാലുമണിക്ക് ഉണരുകയാണ് പതിവ്. പ്രഭാതദിനചര്യകൾ കഴിഞ്ഞ് മഹാസമാധിയിൽ പ്രാർത്ഥിച്ച് വലം വയ്ക്കും. ബോധാനന്ദസ്വാമി സമാധി, വൈദിക മഠം, ശാരദാമഠം എന്നിവിടങ്ങളിൽ ദർശനം നടത്തും. നിത്യവും വിഷ്ണുസഹസ്രനാമവും ലളിത സഹസ്രനാമവും ചൊല്ലിയിരുന്നു. ഉൗട്ടുപുരയിലെത്തിയാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് പക്ഷിമൃഗാദികൾക്ക് നൽകും. ഭക്തർ നൽകിയിരുന്ന ദക്ഷിണയെല്ലാം കൂട്ടിവച്ച് ഒരു പൈസ പോലും പാഴാക്കാതെ പുണ്യപ്രവൃത്തിയ്ക്ക് ചെലവിട്ടു. ഉപയോഗിച്ചിരുന്ന കാർ പോലും സ്വാമിയുടെ പണം കൊണ്ട് വാങ്ങിയതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |