ചെങ്ങന്നൂർ: മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് ചെങ്ങന്നൂരിൽ നൽകാനിരുന്ന സ്വീകരണയോഗത്തിൽ നിന്ന് സി പി എം അവസാന നിമിഷം പിൻവാങ്ങി. മന്ത്രി സ്ഥാനം രാജിവച്ചശേഷം ഇന്നുവൈകിട്ട് ചെങ്ങന്നൂരിൽ എത്തുന്ന അദ്ദേഹത്തെ കാഞ്ഞിരംമൂട്ടിൽ നിന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ ആനയിച്ചുകൊണ്ടുവന്ന് സ്വീകരണം നൽകാനാണ് പാർട്ടി പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുകയും മാദ്ധ്യമങ്ങളെ ഉൾപ്പടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് പാർട്ടി പൊടുന്നനെ പിന്നാക്കം പോയത്.
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും തുടർന്നുള്ള പ്രശ്നങ്ങളും ഉണ്ടെന്നും ജനങ്ങളുടെ ദുരിതങ്ങൾ അകറ്റാൻ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അതിനാലാണ് സ്വീകരണം മാറ്റിവച്ചതെന്നുമാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. മഴക്കെടുതികൾ അവസാനിച്ചാൽ പാർട്ടി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വീകരണയോഗം സംഘടിപ്പിച്ചേക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്.
ഭരണഘടനയെ അവഹേളിച്ചതിന് മന്ത്രിസ്ഥാനം നഷ്ടമായ ഒരാൾക്ക് സ്വീകരണം നൽകിയാൽ അത് ഗുരുതരമായ പ്രശ്നങ്ങൾക്കും ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് എതിരായി പ്രചാരണത്തിന് ഇടയാക്കും എന്ന് തിരിച്ചറിഞ്ഞ് പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ടതുകൊണ്ടാണ് സ്വീകരണ പരിപാടി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്വീകരണം നൽകിയാൽ പാർട്ടി രാജ്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന പ്രചാരണത്തിന് ഇടയാക്കുമെന്നും നേതൃത്വം പൊടുന്നനെ തിരിച്ചറിഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലും എ കെ ജി സെന്റർ ആക്രമണവുമാെക്കെയായി ഇപ്പോൾ തന്നെ പ്രതിരോധത്തിലാണ് പാർട്ടി. കിട്ടിയ അവസരങ്ങളെല്ലാം സി പി എമ്മിനെതിരെയും സർക്കാരിനെതിരെയും യു ഡി എഫ് നന്നായി ഉപയോഗിക്കുന്നുമുണ്ട്. നിൽക്കക്കള്ളിയില്ലാതെയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതെങ്കിലും ഇത് സി പി എമ്മിന് നൽകുന്ന ആശ്വാസം ചെറുതല്ല. അങ്ങനെയുള്ള അവസരത്തിൽ സ്വീകരണയോഗം നടത്തുന്നത് കൂടുതൽ ദോഷം ഉണ്ടാക്കുകയേ ഉള്ളൂ.
അതിനിടെ,ഭരണഘടനയെ അപമാനിച്ചെന്ന പരാതിയിൽ സജി ചെറിയാനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കേസാണിത്. സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |