SignIn
Kerala Kaumudi Online
Thursday, 19 September 2024 1.56 AM IST

കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ കൈമാറ്റത്തിന് വേഗം പോരാ

Increase Font Size Decrease Font Size Print Page

photo

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ സംസ്ഥാനത്തിന്‌ കൈമാറാനുള്ള ധാരണാപത്രം ഒപ്പിട്ട്‌ ആറുവർഷം പിന്നിട്ടും നടപടികൾ എങ്ങുമെത്തിയില്ല. ഊർജ്ജ മേഖലയ്‌ക്കുള്ള വിവിധയിനം കൺട്രോൾ വാൽവുകൾ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് ഇൻസ്ട്രുമെന്റേഷൻ പാലക്കാട്. ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം പൂട്ടാൻ നിശ്ചയിച്ചപ്പോൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മുന്നോട്ടുവരികയായിരുന്നു.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ മാതൃസ്ഥാപനമായ കോട്ട യൂണിറ്റ് നഷ്ടത്തിന്റെ പേരിൽ അടച്ച് പൂട്ടുന്നതിനോടൊപ്പം ലാഭത്തിലുള്ള പാലക്കാട് യൂണിറ്റ് അടച്ച് പൂട്ടുമെന്നും മറ്റ് പോംവഴികളില്ലെന്നും കേന്ദ്ര സർക്കാർ നിലപാട് എടുത്തപ്പോഴാണ് സ്ഥാപനം സംരക്ഷിക്കാനായി സംസ്ഥാന സർക്കാർ പാലക്കാട് യൂണിറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. 2018 നവംബർ 16നാണ്‌ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാനത്തിന്‌ കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത്.

മൂന്നുവർഷത്തിലധികം നീണ്ട നടപടി പൂർത്തിയാക്കി 63 കോടി രൂപ നൽകി ഏറ്റെടുക്കാനായിരുന്നു ധാരണ. എന്നാൽ ഈ ധാരണയ്‌ക്ക് വിരുദ്ധമായി സംസ്ഥാന സർക്കാർ സൗജന്യമായി നല്കിയ ഭൂമിക്കും വില കണക്കാക്കണമെന്ന ആവശ്യം കേന്ദ്രം ഉന്നയിച്ചതോടെ കൈമാറ്റ നടപടികൾ മരവിച്ചു.

വ്യവസായം ആരംഭിക്കുന്നതിന് 1964ൽ സംസ്ഥാന സർക്കാർ പൊന്നും വിലയ്ക്ക് ഏറ്റെടുത്തു സൗജന്യമായി കേന്ദ്ര സർക്കാരിന് നൽകിയ 564 ഏക്കർ ഭൂമിയിലാണ് പാലക്കാട് എം.പിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ.ജിയുടെ പാർലിമെന്റിലെ സത്യഗ്രഹത്തെ തുടർന്ന് 1974ൽ ഇൻസ്ട്രുമെന്റേഷൻ ആരംഭിച്ചത്. കേരള സർക്കാർ സൗജന്യമായി നല്കിയ ഈ ഭൂമിക്കാണ് കേന്ദ്രസർക്കാർ ഇപ്പോൾ വില ആവശ്യപ്പെടുന്നത്. അന്ന് നല്കിയ 564 ഏക്കർ ഭൂമിയിൽ നിലവിൽ 122 ഏക്കർ സ്ഥലമാണ് ഇപ്പോൾ ഇൻസ്ട്രുമെന്റേഷന്റെ കൈവശമുള്ളത്. ബാക്കി ഭൂമി പല കാലങ്ങളിലായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ കേന്ദ്രീയ വിദ്യാലയം, എഫ്.സി.ആർ.ഐ, കോച്ച് ഫാക്ടറി എന്നീ സ്ഥാപനങ്ങൾക്കും ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം എന്നിവയ്‌ക്ക് വിട്ടുകൊടുത്തു. 56,000 കോടി രൂപ ആസ്തിയുള്ള രാജ്യരക്ഷാ സ്ഥാപനമായ ബി.ഇ.എം.എൽ തുച്ഛമായ വിലയ്ക്ക് സ്വകാര്യ കോർപറേറ്റുകൾക്ക് വില്ക്കുന്ന കേന്ദ്ര സർക്കാരാണ് കേരള സർക്കാർ സൗജന്യമായി നൽകിയ ഭൂമിക്ക് അന്യായമായി തീവില ആവശ്യപ്പെട്ട് കമ്പനി കൈമാറ്റം അട്ടിമറിക്കുന്നതെന്ന് സി.ഐ.ടി.യു ആരോപിക്കുന്നു.

ലാഭകരമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും കഴിഞ്ഞ 20 വർഷമായി കേന്ദ്രസർക്കാരിന്റെ നയംമൂലം ദുരിതം അനുഭവിക്കുകയാണ്. രാജസ്ഥാനിലെ കോട്ട യൂണിറ്റിന്റെ നഷ്ടത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട പാലക്കാട്ടെ ജീവനക്കാർ കോട്ട അടച്ചുപൂട്ടി മൂന്ന് വർഷം കഴിഞ്ഞും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്.

1997ലെ ശമ്പളവും ആനുകൂല്യങ്ങളുമാണ്‌ സ്ഥിരംജീവനക്കാർക്കും കരാർതൊഴിലാളികൾക്കും ഇപ്പോഴും ലഭിക്കുന്നത്. 1997 നു ശേഷം കമ്പനിയിൽ ശമ്പള പരിഷ്‌കരണമില്ല. പിരിഞ്ഞുപോകുന്ന തൊഴിലാളിക്ക് പി.എഫും ഗ്രാറ്റുവിറ്റിയും നൽകുന്നില്ല. 80 സ്ഥിരം തൊഴിലാളികളും 164 കരാർ തൊഴിലാളികളുമാണുള്ളത്‌. 20വർഷത്തിലേറെയായി ജോലി ചെയ്യുന്ന കരാർതൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നില്ല. ഭൂരിഭാഗം ജീവനക്കാരും പിരിഞ്ഞുപോയി. 20 വർഷത്തിലേറെയായി സ്ഥിരസ്വഭാവമുള്ള ജോലിചെയ്യുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം. കമ്പനി സംസ്ഥാന സർക്കാരിന് കൈമാറാൻ ഒപ്പിട്ട ധാരണപത്രം കേന്ദ്ര സർക്കാർ നടപ്പാക്കണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വലിയ ബഹുജനപ്രക്ഷോഭം ആരംഭിക്കാൻ സി.ഐ.ടി.യു പാലക്കാട് ജില്ലാക്കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

വേഗം കൈവന്നത് പിണറായി

സർക്കാരിന്റെ കാലത്ത്

1974 ൽ സ്ഥാപിച്ചതു മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇൻസ്ട്രുമെന്റേഷൻ. എന്നാൽ ഇതിന്റെ കോർപറേറ്റ് ഓഫീസും മദർ യൂണിറ്റും രാജസ്ഥാനിലെ കോട്ടയിലാണ്. 1933 മുതൽ കോട്ട യൂണിറ്റ് നഷ്ടത്തിലാണ്. ഭെല്ലിനു ആവശ്യമായ കൺട്രോൾ വാൽവ് ഉത്പാദിപ്പിച്ച് നൽകുന്ന പാലക്കാട് യൂണിറ്റിനെ ഭെല്ലിൽ ലയിപ്പിക്കാനുള്ള ബി.ഐ.എഫ്.ആറിന്റെ നിർദ്ദേശം ഭെല്ലിന് സ്വീകാര്യമായിരുന്നെങ്കിലും അന്നത്തെ യു.പി.എ സർക്കാർ അനുമതി നൽകിയില്ല.

നഷ്ടത്തിലുള്ള കോട്ട യൂണിറ്റിനെ പുനരുദ്ധരിക്കാനോ പാലക്കാട് യൂണിറ്റിനെ സംരക്ഷിക്കാനോ കോൺഗ്രസ് സർക്കാരുകൾ തയ്യാറായില്ലെന്നതാണ് വാസ്തവം. ലാഭത്തിലുള്ള പാലക്കാട് യൂണിറ്റിനെ ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് ഉമ്മൻചാണ്ടി സർക്കാരിനോട് കേന്ദ്രം ചോദിച്ചു. തയ്യാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല. ഇത് പഠിക്കാനായി റിയാബിനെ ചുമതലപ്പെടുത്തി. എന്നാൽ തുടർനടപടികൾ ഫയലുകളിലെ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടന്നു. കേരളത്തിൽ പിണറായി സർക്കാർ വന്നതോടെ ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ചു. നടപടികൾ വേഗത്തിലാക്കി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്രം ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥതലത്തിൽ കമ്മിറ്റി രൂപീകരിച്ചു.
ഇതിനിടെ, ഇൻസ്ട്രുമെന്റേഷൻ കോർപറേറ്റ് മാനേജ്‌മെന്റ് പാലക്കാട് യൂണിറ്റിന്റെ ഫണ്ട് കടത്തിക്കൊണ്ടുപോയി. പാലക്കാട് യൂണിറ്റിനു കിട്ടാനുള്ള വിവിധ ഏജൻസികളുടെ ഉത്പന്നത്തിനുള്ള വില കോർപറേറ്റ് മാനേജ്‌മെന്റ് നേരിട്ട് വാങ്ങി. ഇതൊക്കെ സ്ഥാപനത്തിൽ പ്രതിസന്ധിക്ക് കാരണമായി. പാലക്കാട് യൂണിറ്റിനെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് ഇനിയും വൈകിയാൽ ഈ യൂണിറ്റും പൂട്ടാനിടയാവും. ഈ സാഹചര്യത്തിൽ കമ്പനി കൈമാറാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INSTRUMENTATION LIMITED KANJIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.