ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ജൂണിൽ പ്രതിദിനം ഒഴുകിയത് 9.50 ലക്ഷം ബാരൽ ക്രൂഡോയിൽ. സർവകാല റെക്കാഡാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ അഞ്ചിലൊന്നും ഇപ്പോൾ റഷ്യയിൽ നിന്നാണ്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
മേയിൽ പ്രതിദിനം 8.19 ലക്ഷം ബാരലാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. ഏപ്രിലിൽ ഇത് 2.77 ലക്ഷം ബാരലും ഒരുവർഷം മുമ്പ് 33,000 ബാരലും ആയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വിപണിവിലയേക്കാൾ 35 ഡോളർ ഡിസ്കൗണ്ടിലാണ് ഇന്ത്യയ്ക്ക് റഷ്യ എണ്ണ നൽകുന്നത്. ഇന്ത്യയിൽ ഇന്ധനവിലയും വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും വൻതോതിൽ കൂടാതെ നിയന്ത്രിക്കാൻ റഷ്യൻ എണ്ണ സഹായിക്കുന്നുണ്ട്.
ഗൾഫ് എണ്ണ ഇറക്കുമതി താഴേക്ക്
മേയ് മാസത്തേക്കാൾ 15.5 ശതമാനം അധിക എണ്ണ ജൂണിൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങി. അതേസമയം, ഇറാക്കിൽ നിന്നുള്ള ഇറക്കുമതി 10.5 ശതമാനവും സൗദിയിൽ നിന്നുള്ളത് 13.5 ശതമാനവും കുറഞ്ഞു. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ഗൾഫ് രാജ്യങ്ങളുടെ വിഹിതം 59.3 ശതമാനത്തിൽ നിന്ന് 56.5 ശതമാനത്തിലേക്കും താഴ്‌ന്നു.
രണ്ടാമത് റഷ്യ
ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരെന്ന പട്ടം മേയിൽ ചൂടിയ റഷ്യ കഴിഞ്ഞമാസവും നേട്ടം നിലനിറുത്തി. ഇറാക്കാണ് ഒന്നാമത്. മൂന്നാമത് സൗദി അറേബ്യ. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ വിഹിതം മേയിലെ 16.4 ശതമാനത്തിൽ നിന്ന് ജൂണിൽ 19.8 ശതമാനത്തിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |