തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത തകർത്ത് സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ കൊല്ലുകയാണെന്ന് പ്രതിപക്ഷം. കൂടുതൽ ഫണ്ടും അധികാരവും നൽകി ശാക്തീകരിക്കുകയാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ.
കെടുകാര്യസ്ഥത മൂലം പദ്ധതി പ്രവർത്തനങ്ങൾ വൈകുന്നതായും റോഡുകളുടെ മെയിന്റനൻസ് ഗ്രാന്റും ബഡ്ജറ്റിലെ പദ്ധതി വിഹിതവും വെട്ടിക്കുറച്ചെന്നും മറ്റും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തദ്ദേശസ്ഥാപനങ്ങളുടെ അധികാരം സർക്കാർ കവരുകയാണെന്നും ബഡ്‌ജറ്റ് വിഹിതം ഉത്തരവിലൂടെ തിരിച്ചുപിടിച്ച് പ്രവർത്തനം സ്തംഭിപ്പിക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച മുസ്ലീംലീഗിലെ നജീബ് കാന്തപുരം പറഞ്ഞു.
ഫണ്ട് വെട്ടിക്കുറയ്‌ക്കുന്നു എന്ന ആരോപണം തെറ്റാണെന്നും വാർഷിക പദ്ധതി തയ്യാറാക്കാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ വേഗം ചെയ്യുന്നുണ്ടെന്നും മന്ത്റി എം.വി ഗോവിന്ദൻ മറുപടി നൽകി.
തദ്ദേശ സ്ഥാപനങ്ങൾക്ക് ബഡ്‌ജറ്റ് വിഹിതം നൽകുന്നത് വൈകില്ല. 2021-22ൽ വികസന ഫണ്ട് 7180 കോടിയായിരുന്നത് 2022-23ൽ 8048 കോടിയായി വർദ്ധിപ്പിച്ചു. 2011-16ൽ പദ്ധതി അടങ്കൽ 24% ആയിരുന്നു. അത് 2016-21ൽ 25% ആയി കൂട്ടി. ഫണ്ട് നൽകുന്നില്ലെന്ന ആരോപണം ശരിയല്ലെന്നതിന് തെളിവാണിത്. മെയിന്റനൻസ് ഗ്രാന്റ് കുറഞ്ഞതിനാലാണ് അത് പുനഃക്രമീകരിക്കുന്നത്. ബഡ്ജറ്റിൽ അനുവദിച്ച 1849.65 കോടി ഒട്ടും കുറയില്ലെന്നും മന്ത്റി എം.വി ഗോവിന്ദൻ വ്യക്തമാക്കി.
ഉത്തരവുകൾ ഭരണഘടനാ വിരുദ്ധം
സർക്കാരിന് പണമില്ലാത്തതിന് ഭരണഘടനാവിരുദ്ധമായ ഉത്തരവുകളിറക്കി തദ്ദേശ സ്ഥാപനങ്ങളെ കൊല്ലുകയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബഡ്ജറ്റിന് വിരുദ്ധമായി 2021-22 ലെ ബഡ്ജറ്റിൽ വിഹിതം ഉപയോഗിച്ച് പദ്ധതി ഉണ്ടാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇത് നിയമസഭയെ അവഹേളിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. ഗ്രാമസഭകൾക്കും വികസന സെമിനാറുകൾക്കും പ്രസക്തി ഇല്ലാതായെന്നും സതീശൻ കുറ്റപ്പെടുത്തി.
പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, കെ.കെ.രമ എന്നിവരും പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |