തിരുവനന്തപുരം: പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള 'ബഡ്ജറ്റ് ടൂർ സർവീസുകൾ' ഹിറ്റായെങ്കിലും ഇതിനാവശ്യമായ ബസുകൾ ഇല്ലാത്തതിനാൽ കൂടുതൽ സർവീസുകൾ നടത്താനാകാതെ കെ.എസ്.ആർ.ടി.സി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ആവശ്യക്കാരേറെ. എന്നാൽ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പതിവ് സർവീസുകൾ നടത്തേണ്ടതിനാൽ ഇതിനായി ബസുകൾ വിട്ടുനൽകാനാകുന്നില്ല.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ കൂടാതെ കൊല്ലത്തുനിന്ന് വേളാങ്കണ്ണിയിലേക്കുള്ള സർവീസാണ് ഇപ്പോൾ സംസ്ഥാനത്തിന് പുറത്തേക്കുള്ള ഏക സർവീസ്. ബംഗളൂരു, മൈസൂർ, ഊട്ടി, കൊടൈക്കനാൽ, ഗോവ എന്നിവിടങ്ങളിലേക്ക് ഡിമാന്റ് ഉണ്ടെങ്കിലും ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ സർവീസ് നടത്താനാവുന്നില്ല. ഇതുകൂടാതെ അന്യസംസ്ഥാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തണമെങ്കിൽ അവിടങ്ങളിലെ പെർമിറ്റ് ആവശ്യമാണ്. അതിനുള്ള ശ്രമം നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കെ.എസ്.ആർ.ടി.സിക്ക് ചുരുങ്ങിയ നാളുകൾക്കിടെ മികച്ച ലാഭമാണ് ബഡ്ജറ്റ് ടൂർ സർവീസുകളിൽ നിന്നുണ്ടായത്. ടൂറിസം, വനം വകുപ്പുകളുമായി ചേർന്നാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്.
900ത്തോളം ട്രിപ്പുകൾ
നിലവിൽ സംസ്ഥാനത്തെ 51 ഡിപ്പോകളിൽ നിന്നായി 900ത്തോളം ട്രിപ്പുകളാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ളത്. 2021ൽ കേരളപ്പിറവി ദിനത്തിൽ ചാലക്കുടി- മലക്കപ്പാറ ട്രിപ്പോടെയാണ് ബഡ്ജറ്റ് ടൂറുകളുടെ തുടക്കം. ഇതിനുപുറമേ മൂന്നാർ, നെല്ലിയാമ്പതി, കോതമംഗലം, വാഗമൺ, പരുത്തുംപാറ, അരിപ്പ, വയനാട്, സാമ്പ്രാണിക്കോടി, തെൻമല, റോസ് മല, കുട്ടനാട് തുടങ്ങിയ ഇടങ്ങളിലേക്കും സർവീസുണ്ട്.
ടൂർ പാക്കേജിന്
https://www.facebook.com/KeralaStateRoadTransportCorporation എന്ന കെ.എസ്.ആർ.ടി.സിയുടെ വെരിഫൈഡ് ഒഫിഷ്യൽ ഫേസ് ബുക്ക് പേജിൽ വിവരങ്ങൾ ലഭിക്കും.
'' അയൽ സംസ്ഥാനങ്ങളിലേക്കുള്ള സർവീസിന് അവിടത്തെ ടൂറിസം -മോട്ടോർ വാഹന വകുപ്പുകളുമായി ചർച്ച നടത്തി. പെർമിറ്റ് ലഭ്യമായാൽ സർവീസുകൾ നടത്താൻ തയ്യാറാണ്.
-പ്രോഗ്രാം ഓഫീസർ,
ബഡ്ജറ്റ് ടൂറിസം,
കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |