മലപ്പുറം: മഴക്കാലമായാൽ വീട്ടിലെ സാധനങ്ങളെല്ലാം പെറുക്കിയെടുത്ത് ക്യാമ്പിലേക്ക് മാറണം. അപകടാവസ്ഥ മാറിയെന്നുറപ്പായാൽ മാത്രമേ തിരിച്ച് വീട്ടിലേക്ക് വരാൻ കഴിയൂ. രാത്രിയിൽ മഴ ശക്തിയായി പെയ്യുമ്പോൾ ഭയത്താൽ ഒന്നുറങ്ങാൻ പോലും കഴിയാറില്ല. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മലപ്പുറം കോട്ടക്കുന്നിൽ താമസിക്കുന്ന പതിമൂന്നോളം കുടുംബങ്ങളുടെ അവസ്ഥയാണിത്. വർഷങ്ങൾക്ക് മുമ്പ് കോട്ടക്കുന്ന് പാർക്കിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് കോട്ടക്കുന്നിൽ താമസിക്കുന്ന കുടുംബങ്ങൾ അപകട ഭീഷണിയിലായത്. കോട്ടക്കുന്ന് പാർക്കിന് സൗകര്യങ്ങളൊരുക്കിയതല്ലാതെ ഇവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടിനെ കുറിച്ച് അധികൃതർ ആരും അന്വേഷിച്ചില്ല. കുന്നിൻ ചരിവിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം പലദിശകളിലേക്ക് ഒഴുകിപ്പോവുന്ന സ്വാഭാവിക സംവിധാനം ഇവിടെയുണ്ടായിരുന്നു. വികസന പ്രവൃത്തികൾ നടത്തിയതോടെ വെള്ളം ഒഴുകിയിരുന്ന ചാലുകളെല്ലാം ഇല്ലാതായി. ഇപ്പോഴും വെള്ളം ഒഴുകി പോവാനുള്ള സംവിധാനമൊന്നും ഇവിടെയില്ല. ഇതോടെ മഴക്കാലമെത്തിയാൽ കുടുംബങ്ങളെല്ലാം ഭീതിയിലാണ്. കാലവർഷം ശക്തിയാർജിക്കുമ്പോൾ നഗരസഭ അധികൃതരെത്തി ക്യാമ്പിലേക്ക് മാറി താമസിക്കാൻ നിർദ്ദേശിക്കാറുണ്ട്. ഇത്തവണ പ്രശ്നത്തിന് പരിഹാരം കാണാതെ മാറി താമസിക്കില്ലെന്ന നിലപാടിലാണ് പ്രദേശത്തുള്ളവർ. എം.എസ്.പി സ്കൂളിലേക്കും മറ്റുമാണ് മുഴുവൻ കുടുംബങ്ങളേയും മാറ്റാറുള്ളത്. ഡ്രൈനേജ് സ്ഥാപിച്ച് വെള്ളം ഒഴികിപ്പോവുന്നതിനുള്ള സൗകര്യം ഒരുക്കി തരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി സുരക്ഷിതമായ സ്ഥലത്ത് വീട് നിർമ്മിച്ചു നൽകണമെന്നും നാട്ടുകാർ പറയുന്നു.
മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞിട്ടില്ല
2019 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ കോട്ടക്കുന്നിലെ ഒരുവീട്ടിൽ താമസിച്ചിരുന്ന മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പൊടുന്നനെ ഉണ്ടായ അപകടത്തിന്റെ ഞെട്ടൽ പ്രദേശത്തുള്ളവർക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ഇതിനുശേഷം ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കണ്ടെത്തി. മഴ ശക്തിയാർജിക്കുമ്പോഴേക്കും കോട്ടക്കുന്ന് പാർക്ക് അടച്ചിടുകയും അപകട ഭീഷണിയുണ്ടെന്ന മുന്നറിയിപ്പും നൽകാറുണ്ട്. എന്നാൽ കോട്ടക്കുന്നിൽ താമസിക്കുന്നവർക്ക് അപകട സാദ്ധ്യതയുണ്ടാവുമ്പോൾ മാത്രം എം.എസ്.പി സ്കൂളിൽ ക്യാമ്പൊരുക്കാമെന്ന മട്ടിലാണ് സർക്കാർ. 2019ലെ അപകടം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഇവർക്ക് പുനരധിവാസമോ, താത്ക്കാലികമായി ചെയ്യേണ്ട ഡ്രൈനേജ് സംവിധാനങ്ങളോ നഗരസഭ ഒരുക്കിയിട്ടില്ല. കുട്ടികളും മുതിർന്നവരുമടങ്ങുന്ന മുഴവുവൻ കുടുംബങ്ങളേയും ഒരു ഹാളിൽ താമസിപ്പിക്കുന്ന സംവിധാനത്തോടും ഇവർക്ക് എതിർപ്പാണ്. മക്കളുടെ കല്യാണങ്ങൾ പോലും മുടങ്ങിപോവുന്ന സാഹചര്യമുണ്ടെന്നും പ്രദേശത്തുള്ളവർ പറയുന്നു.
കോട്ടക്കുന്നിലുള്ള കുടുംബങ്ങൾ- 13
പൂർണമായും അപകടാവസ്ഥയിൽ - 7
എല്ലാ വർഷവും ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കാറാണ് പതിവ്. ഇങ്ങനെ മാറി താമസിക്കുന്നത് ഇവിടെയുള്ള കുടുംബങ്ങളെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുരക്ഷിതമായി കഴിയാനുള്ള എന്തെങ്കിലും സംവിധാനം സർക്കാർ ഒരുക്കിയേ മതിയാവു.
- സഹബീർ, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |