മഞ്ചേരി: മഴക്കാലത്തിന് മുൻപ് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തിക മഴ ശക്തിപ്രാപിച്ചിട്ടും ജില്ലയിൽ ഇപ്പോഴും ഒഴിഞ്ഞുതന്നെ. മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ ദീർഘവീക്ഷണകുറവ് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒഴിഞ്ഞ് കിടക്കുന്ന തസ്തികക്ക് പുറമെ എച്ച്.ഐ തസ്തിക ആവശ്യമായിട്ടും സൃഷ്ടിക്കപെടാത്ത ഇടങ്ങളും ഹെൽത്ത് സൂപ്പർവൈസർമാരില്ലാത്ത ആരോഗ്യ ബ്ലോക്കുകളും മലപ്പുറത്തുണ്ട്.
ആരോഗ്യവകുപ്പിന് കീഴിൽ മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്. ശുചിത്വം ഉറപ്പാക്കേണ്ട പരിശോധനകൾ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ജില്ലയിൽ 25 ലേറെ സർക്കാർ ആശുപത്രികളിൽ നിലവിൽ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയില്ല. നേരത്തെ ഉണ്ടായിരുന്ന എച്ച്.ഐമാർ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം നിയമനം നടക്കാത്ത ഇടങ്ങളുമുണ്ട്. ഇവിടെയെല്ലാം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ് ചുമതല. ഇവരുടെ എണ്ണത്തിലും ജില്ല ഏറെ പിന്നിലാണ്. അടിയന്തര ഇടപെടൽ നടത്തേണ്ട മേഖലകളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയും ഒഴിഞ്ഞുകിടക്കുന്നവയിൽ നിയമനം നടത്തുകയും ചെയ്താൽ മാത്രമേ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാവൂ.
ജോലിഭാരമേറെ
മഴക്കാലപൂർവ പ്രവർത്തനങ്ങൾ, ബേക്കറി, ഭക്ഷണശാലകൾ, അങ്കണവാടികൾ, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണം എന്നിവയുടെ ശുചിത്വം ഉറപ്പാക്കേണ്ടത് ഹെൽത്ത് ഇൻസ്പെക്ടർമാരാണ്. പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് മാർഗ നിർദേശങ്ങൾ നൽകേണ്ടത് ഹെൽത്ത് ഇൻസ്പെക്ടർമാരാണ്.
ഒഴിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ ചുമതലയുള്ളവർക്ക് ജോലിഭാരം കൂടുകയും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട മേഖലകൾ ശ്രദ്ധിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. സ്ഥാനക്കയറ്റത്തിലൂടെ ഹെൽത്ത് ഇൻസ്പെക്ടറാവാൻ അർഹതയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് വൺ തസ്തികയിൽ നിരവധി പേരാണുള്ളത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിന് ശേഷം സ്ഥാനക്കയറ്റം നൽകിയിട്ടില്ല. രണ്ട് ആരോഗ്യ ബ്ലോക്കുകളിൽ ഹെൽത്ത് സൂപ്പർവൈസർ (എച്ച്.എസ്) പോലുമില്ല. അഞ്ചിലേറെ ആശുപത്രികളുള്ള ബ്ലോക്കിൽ എച്ച്.എസിന്റെ ചുമതല ഏൽപ്പിക്കുന്നത് ഹെൽത്ത് ഇൻസ്പെക്ടർമാരെയാണ്.
അവഗണന കാലങ്ങളായി
5000 ജനസംഖ്യയുള്ള മേഖലയിൽ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും വേണം. എന്നാൽ 42,000 ജനസംഖ്യയുള്ള പഞ്ചായത്തിൽ പോലും ആകെയുള്ളത് രണ്ട് ജെ.എച്ച്.ഐമാരാണ്. ഇവരാണ് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ചുമതല വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |