കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതെങ്ങനെയെന്ന് കണ്ടെത്താനും മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനുമായി അന്വേഷണ സമയപരിധി മൂന്നാഴ്ച നീട്ടിനൽണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്കുശേഷം പരിഗണിക്കും. ഡിജിറ്റൽ പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും. സമയം നീട്ടി നൽകരുതെന്നാണ് ദിലീപിന്റെ ആവശ്യം.
മെമ്മറി കാർഡിന്റെ ആദ്യ ക്ലോൺ പകർപ്പും ഫോറൻസിക് ഇമേജും തുടരന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച കേസ് പരിഗണിക്കവേ, തിരുവനന്തപുരത്തെ ലാബിൽ നിന്ന് മുദ്രവച്ച കവറിൽ ഇവ വിചാരണക്കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഉത്തരവ് ആയുധമാക്കും
വിചാരണക്കോടതിയുടെ പരിഗണയിലിരിക്കെ ഫോൺ ഉപയോഗിച്ചത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. 2019 സെപ്തംബറിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയിൽ പ്രതിഭാഗത്തെയും മറ്റും ദൃശ്യം കാണിക്കുമ്പോൾ അതീവ ശ്രദ്ധവേണമെന്നും സ്ഥലത്ത് മൊബൈൽ ഫോൺ പാടില്ലെന്നും സുപ്രീംകോതി ഉത്തരവിട്ടിരുന്നു. എന്നാൽ 2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെ ജിയോ സിംകാർഡുള്ള ഒരു വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചതായാണ് ഫൊറൻസിക് റിപ്പോർട്ട്. ഇത് പ്രോസിക്യൂഷൻ ആയുധമാക്കും. മെമ്മറി കാർഡ് തുറന്നത് ആരെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സി.ഡി.ആർ പരിശോധന അവസാനഘട്ടത്തിലാണ്.
വൈകുന്ന റിപ്പോർട്ട്
ദിലീപുൾപ്പെടെ പത്തുപേരുടെ ശബ്ദസാമ്പിൾ, കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ തുടങ്ങിയവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കേസിലെ സുപ്രധാന തെളിവായി പരിഗണിക്കുന്ന, പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് കൈയക്ഷര പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |