തിരുവനന്തപുരം: സിലബസ് പരിഷ്കരിക്കാതെയും, മൂല്യനിർണയം 300 ദിവസത്തിലേറെ വൈകിച്ചും കേരള സർവകലാശാല ഗുരുതരമായ പിഴവുകൾ വരുത്തിയതായി കണ്ടെത്തിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു.
മൂന്നുവർഷത്തിനിടെ 142 കോഴ്സുകളിൽ 28 കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചിട്ടില്ലെന്നാണ് സി.എ.ജി കണ്ടെത്തൽ. അഞ്ച് കോഴ്സുകളുടെ സിലബസ് 13വർഷം വരെയായിട്ടും പുതുക്കിയിട്ടില്ല. 23 കോഴ്സുകളുടേത് 5 വർഷംവരെ പുതുക്കിയിട്ടില്ല. 2013- 15 കാലയളവിൽ വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി.സി അംഗീകാരമില്ലാത്ത 10 കോഴ്സുകൾ നടത്തി.
ബിരുദ കോഴ്സുകളിൽ ഫലപ്രഖ്യാപനത്തിന് 300 ദിവസത്തിലേറെ കാലതാമസമുണ്ടായി. പുനർമൂല്യനിർണയത്തിന് 240 ദിവസത്തിലേറെയെടുക്കുന്നു. ടാബുലേഷൻ സോഫ്‌റ്റ്‌വെയറിലെ സുരക്ഷാ ഓഡിറ്റിംഗ് ഇതുവരെ നടത്തിയിട്ടില്ല. ഒരു പ്രൊഫസർ തസ്തിക പോലുമില്ലാതെ ഒമ്പത് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 10ശതമാനം കരാർ അദ്ധ്യാപകരേ ഉണ്ടാകാവൂ എന്ന യു.ജി.സി നിർദ്ദേശം വകവയ്ക്കാതെ 23ശതമാനത്തിലേറെ കരാർ അദ്ധ്യാപകരെ നിയമിച്ചു. യു.ഐ.ടികൾ, യു.ഐ.എമ്മുകൾ എന്നിവിടങ്ങളിലടക്കം 335 കരാർ അദ്ധ്യാപകരാണ്. യു.ഐ.ടികളിലെ 174 അദ്ധ്യാപകരിൽ 108പേർ അയോഗ്യർ. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഏറ്റെടുക്കാനുണ്ടായ കാലതാമസം കാരണം യു.ജി.സി അനുവദിച്ച 15.76 കോടിയിൽ 8.7കോടി മാത്രമേ ലഭിച്ചുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |