ലക്‌നൗ: ദളിതനായതിനാൽ ഭരണത്തിൽ വേണ്ടത്ര പരിഗണന അധികൃതർ നൽകുന്നില്ലെന്നാരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക് രാജി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ് കത്ത് നൽകിയത്. അതേസമയം, മന്ത്രി ജിതിൻ പ്രസാദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ട് പരാതി അറിയിച്ചു. അഴിമതി ആരോപണത്തെ തുടർന്ന് ജിതിൻ പ്രസാദയെ മുഖ്യമന്ത്രി വിളിച്ചു വരുത്തിയതിലുള്ള അതൃപ്തിയാണ് അദ്ദേഹം അറിയിച്ചത്.
ദളിതനായതിനാൽ 100 ദിവസം ഒരു ജോലിയും ഏൽപ്പിച്ചില്ല. അത്രയധികം വേദനിച്ചതിനാലാണ് താൻ രാജിവയ്ക്കുന്നതെന്ന് വകുപ്പ് തല സ്ഥലം മാറ്റങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന് സൂചിപ്പിക്കുന്ന കത്തിൽ ദിനേശ് ഖാതിക് പറഞ്ഞു. താൻ സംസ്ഥാനത്തെ ഒരു മന്ത്രിയായി തുടരുന്നതിൽ ദളിത് വിഭാഗത്തിന് പ്രയോജനമില്ല. ഒരു കൂടിക്കാഴ്ചയിലും തന്നെ വിളിക്കുകയോ മന്ത്രിസഭയെക്കുറിച്ച് ഒന്നും അറിയിക്കുകയോ ചെയ്യാറില്ല. മന്ത്രിയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നാണ് സൂചന.
തന്റെ വകുപ്പിലെ ഒരു ഉദ്ദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തതാണ് മന്ത്രി ജിതിൻ പ്രസാദിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ജിതിൻ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയത്. എന്നാൽ, മന്ത്രിയുടെ പൊതുമരാമത്ത് വകുപ്പിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച പൊതുമരാമത്ത് വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്ദ്യോഗസ്ഥൻ അനിൽ കുമാർ പാണ്ഡെയെ സ്ഥാനത്ത് നിന്ന് മാറ്റിയതും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതും മന്ത്രിയുടെ അതൃപ്തിക്ക് കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |