ഹാരിസ്ബർഗ് : ഓമനിച്ച് വളർത്തിയ കൂറ്റൻ പെരുമ്പാമ്പിന്റെ കൈയ്യിൽ നിന്ന് യുവാവിനെ രക്ഷിച്ച് പൊലീസ്. കഴിഞ്ഞ ബുധനാഴ്ച യു.എസിലെ പെൻസിൽവേനിയയിലാണ് സംഭവം. പാമ്പ് വളർത്തൽ വിനോദമാക്കി മാറ്റിയ ഇരുപത്തിയെട്ടുകാരനാണ് പെരുമ്പാമ്പ് പണികൊടുത്തത്. ലാളിക്കുന്നതിനിടെ 15 അടിയിലേറെ നീളമുള്ള പാമ്പ് യുവാവിന്റെ കഴുത്തിൽ വരിഞ്ഞുമുറുക്കുകയായിരുന്നു എന്ന് കരുതുന്നു.
ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ട യുവാവ് ഉടൻ ബോധരഹിതനായി നിലത്ത് വീണെങ്കിലും പാമ്പ് പിടിവിട്ടില്ല. ഭീകര ദൃശ്യം കണ്ട് ഞെട്ടിത്തരിച്ച് നിന്ന കുടുംബാംഗം വിവരം ഉടൻ പൊലീസിനെ അറിയിച്ചു. യുവാവിന്റെ കഴുത്തിൽ ചുറ്റി തല മുകളിലേക്കുയർത്തി ചീറ്റിനിന്ന പാമ്പിന്റെ തലയ്ക്ക് തന്നെ പൊലീസ് വെടിയുതിർത്തു.
ജീവൻ നഷ്ടപ്പെട്ടതോടെ പാമ്പിന്റെ ശരീരം പതിയെ യുവാവിന്റെ കഴുത്തിൽ നിന്ന് നിലത്ത് പതിച്ചു. വൈകാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് സൂചന. പൊലീസെത്താൻ അല്പം വൈകിയിരുന്നെങ്കിൽ ഇയാൾ മരിക്കുമായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിന്റെ വീട്ടിൽ കൂട്ടിലടയ്ക്കപ്പെട്ട മറ്റ് പാമ്പുകളെയും പൊലീസ് കണ്ടെത്തി. 2019ൽ ഇൻഡ്യാനയിൽ 36കാരിയെ വീട്ടിൽ വളർത്തിയിരുന്ന 8 അടി നീളമുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ കഴുത്തിൽ വരിഞ്ഞുമുറുക്കി കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |