കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്. അനുമതിയില്ലാതെ പദ്ധതിക്കു വേണ്ടി സർവ്വേ, സാമൂഹിക ആഘാത പഠനം എന്നിവ നടത്തിയത് അപക്വം ആണെന്നും കേന്ദ്രം പറഞ്ഞു. സർവ്വേക്ക് വേണ്ടിയും സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയും പണം ചെലവാക്കിയതിനുള്ള ഉത്തരവാദിത്തം കെ റെയിലിനാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണെന്നും റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |