ന്യൂഡൽഹി:കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. വിരമിക്കൽ പ്രായം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.
ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 2017 ൽ 60 ആയി സംസ്ഥാന സർക്കാർ ഉയർത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിന് കീഴിലുള്ള ഹോമിയോ ഡോക്ടർമാർക്ക് ഉൾപ്പെടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനാണ് ഹർജി നൽകിയത്.
ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താൻ കേരള അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.. ഇത് ശരി വച്ച സുപ്രീം കോടതി, സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
പ്രവേശനം മുതൽ മെറിറ്റിൽ വിവേചനം
മെഡിക്കൽ പ്രവേശന ദിനം മുതൽ അലോപ്പതി ആയുഷ് ഡോക്ടർമാർ തമ്മിൽ വിവേചനമുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. മെഡിക്കൽ പ്രവേശന പരീക്ഷയുടെ മെറിറ്റ് ലിസ്റ്റിലെ ആദ്യ സ്ഥാനക്കാർ എം.ബി.ബി.എസിനും, തൊട്ട് പിന്നിലുള്ളവർ ബി.ഡി.എസിനും ചേരും. ഇതിന് ശേഷമുള്ളവരാണ് ആയുർവേദ, ഹോമിയോ കോഴ്സുകൾക്ക് ചേരുന്നത്.
ആയുഷ് വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങളിലെ ചികിത്സയ്ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നതായി മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. ഹർജിക്കാർക്ക് വേണ്ടി കെ.പി കൈലാസ്നാഥ പിള്ള, പി.എസ് സുധീർ എന്നിവരും , സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, സി.കെ ശശി എന്നിവരും ഹോമിയോ ഡോക്ടർമാരുടെ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രൻ, റോയ് എബ്രഹാം എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |