തിരുവനന്തപുരം: കിഫ്ബി എടുക്കുന്ന വായ്പാതുക സംസ്ഥാനസർക്കാരിന്റെ കടമായി കണക്കാക്കുന്ന കേന്ദ്രസമീപനം ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന,സാമൂഹ്യക്ഷേമ നടപടികളെ തകർക്കാനുള്ള ശ്രമമാണ് വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനടപടി. കിഫ്ബി എടുക്കുന്ന വായ്പകൾ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293ന് വിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ ഗ്യാരണ്ടിയുള്ള വായ്പയാണ്. സർക്കാർ എടുക്കുന്ന കടമല്ല. ഇക്കാരണം പറഞ്ഞ് സംസ്ഥാന സർക്കാരിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.മൂലധന ചെലവുകൾക്കായി റവന്യു വരുമാനത്തിന്റെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സർക്കാർ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു..
കർക്കടകവാവ്: കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തണം
നാളെ കർക്കടകവാവ് പ്രമാണിച്ച് ബലിതർപ്പണത്തിന് തയ്യാറെടുക്കുന്നവർ എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും തിരക്ക് കൂടുന്ന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തണമെന്നും പൊലീസും ബന്ധപ്പെട്ട അധികാരികളും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമിച്ചു: മുഖ്യമന്ത്രി
ദേശീയപാതാ വികസനം അട്ടിമറിക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് വികസനം സാദ്ധ്യമാവുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റു സംസ്ഥാനങ്ങളിൽ നഷ്ടപരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രം അതിൽ നിന്ന് പിന്മാറി. ഇതോടെ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് വികസനം സാദ്ധ്യമാക്കിയത്.
ദേശീയപാത 66ന്റെ വികസനത്തിനായി ഏറ്റെടുക്കേണ്ട 1081ഹെക്ടറിൽ 1065 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു (98.51 ശതമാനം). നഷ്ടപരിഹാരമായി 19,878 കോടി വിതരണം ചെയ്തു.
ഭൂമിയേറ്റെടുക്കൽ തടസപ്പെടുത്താൻ നിരവധി സമരങ്ങളുണ്ടായി. മഴവിൽ മുന്നണികൾക്കൊപ്പം കോൺഗ്രസും ബി.ജെ.പിയും പരസ്യമായി രംഗത്തിറങ്ങി. നഷ്ടപരിഹാരം കിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വ്യാജ കഥകൾ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണു പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്ര മന്ത്രിയായിരുന്നു. കീഴാറ്റൂർ കേരളത്തിലെ സി.പി.എമ്മിന്റെ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ദേശീയപാതാ വികസനത്തിൽ കുറ്രകരമായ അലംഭാവമാണ് കാട്ടിയത്.
കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി
മാധ്യമം പത്രത്തിനെതിരെ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ പ്രശ്നത്തിൽ മുൻമന്ത്രി കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രിപിണറായി വിജയൻ. അത്തരത്തിൽ ഒരു കത്ത് അയയ്ക്കാൻ പാടില്ലായിരുന്നു. ഇക്കാര്യം പരസ്യമായപ്പോഴാണ് ഞാൻ അറിയുന്നത്. ജലീലുമായി നേരിട്ട് സംസാരിച്ചിട്ടില്ല. നേരിട്ട് കണ്ട് സംസാരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന് നിവർന്നു നിൽക്കാൻ ശേഷിയില്ല: മുഖ്യമന്ത്രി
കോൺഗ്രസ് സ്വന്തമായി നിവർന്ന് നിൽക്കാനാവാത്ത അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. ചിന്തൻ ശിബിരം കൊണ്ടൊന്നും ഈയവസ്ഥയ്ക്ക് പരിഹാരമാകില്ലെന്നും അവർക്ക് പറ്റുന്ന ഊന്ന് വടികളൊന്നും എൽ.ഡി.എഫിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് കൂടുതൽ ദുർബ്ബലമാവാതിരിക്കാനുള്ള ചിന്ത ശിബിരത്തിൽ ഉണ്ടായില്ലെന്നറിഞ്ഞു. ഒരു മുൻ കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇതിനെതിരെ രംഗത്ത് വന്നു. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ നാല് തവണ കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ ചിന്തൻ ശിബിരം നടത്തിയിട്ടുണ്ട്. നടത്തിയ ചിന്തൻ ശിബിരങ്ങളുടെ ബാക്കിപത്രം എന്തെന്ന് കോൺഗ്രസുകാർ ചിന്തിക്കണം. ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അവയെക്കുറിച്ചോ പ്രശ്നങ്ങൾക്ക് കാരണമായ നവലിബറൽ സാമ്പത്തിക നയങ്ങളെക്കുറിച്ചോ കോൺഗ്രസിന് ഒന്നും പറയാനില്ല. സംസ്ഥാനത്തെ ബാധിക്കുന്ന വർഗ്ഗീയ വിപത്തിനെപ്പറ്റിയോ അതുയർത്തുന്ന സംഘപരിപാറിനെക്കുറിച്ചോ കോൺഗ്രസിന് മൗനമാണ്. ഇവിടെ ഇ.ഡിക്ക് അനുകൂലവും കേന്ദ്രത്തിൽ പ്രതികൂലവുമാണ് ഇവരുടെ നിലപാട്. ഇത്തരം നയങ്ങളോട് വിയോജിപ്പുള്ളവരാണ് എൽ.ഡി.എഫിലേക്ക് വരുന്നത്. കോൺഗ്രസിന്റെ കാൽചുവട്ടിലെ മണ്ണ് ചോരുകയാണെന്നും ജനകീയ ബദൽ ഉയർത്തിയാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി പ്രവേശിച്ചത് സേവനത്തിന്റെ ഭാഗമായാണെന്നും ഭരണനിർവഹണത്തിലെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയതെന്നും മരണപ്പെട്ട കെ.എം.ബഷീർ കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |