SignIn
Kerala Kaumudi Online
Thursday, 19 September 2024 4.18 AM IST

അഴിമതിക്കെതിരെ കടുപ്പിച്ച് വിജിലൻസ്: ഉദ്യോഗസ്ഥർക്കെതിരായ നടപടി രേഖാമൂലം അറിയിക്കണം

Increase Font Size Decrease Font Size Print Page
gov

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് രേഖാമൂലം അറിയിക്കാൻ വകുപ്പുകളോട് വിജിലൻസ് നിർദ്ദേശിക്കും.

ശിക്ഷയ്‌ക്കുള്ള ശുപാർശ വകുപ്പുകളിൽ പൂഴ്‌ത്തുന്നത് ഒഴിവാക്കാൻ സർക്കാരിനും വിവരങ്ങൾ കൈമാറും. രാഷ്ട്രീയ, സംഘടനാ സ്വാധീനമുപയോഗിച്ച് അഴിമതിക്കാർ ശിക്ഷയിൽ നിന്ന് രക്ഷപെടുന്നത് ഒഴിവാക്കാനാണ് നടപടി. മുമ്പ് ക്രമക്കേടുകൾ കണ്ടെത്തിയാൽ വകുപ്പുമേധാവികളെയും സർക്കാരിനെയും അറിയിച്ച് നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു പതിവ്. ശിക്ഷ ഉറപ്പാക്കാൻ എസ്.പിമാർ നടപടിയെടുക്കണമെന്നും വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശിച്ചു.

നിസാര ക്രമക്കേടിൽ വകുപ്പുമേധാവിയുടെയും ഗുരുതര ക്രമക്കേടിൽ വകുപ്പുസെക്രട്ടറിയുടെയും നടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം. നടപടിയെടുക്കാത്ത വകുപ്പുകൾക്കെതിരെ സർക്കാരിനെ സമീപിക്കും. സസ്‌പെൻഷൻ, സ്ഥലംമാറ്റം, വകുപ്പുതല അന്വേഷണം തുടങ്ങിയവയാണ് വിജിലൻസ് ശുപാർശ ചെയ്യുന്നതെങ്കിലും സ്വാധീനമുപയോഗിച്ച് അഴിമതിക്കാർ രക്ഷപ്പെടുകയാണ് പതിവ്. വേണ്ടപ്പെട്ടവരുടെ കേസുകൾ സർക്കാർ രഹസ്യമായി എഴുതിത്തള്ളാറുമുണ്ട്. ഇത് തടയിടാനാണ് ശിക്ഷാ ശുപാർശയും നടപടി റിപ്പോർട്ടും രേഖയിലാക്കുന്നത്. കണക്കിൽപ്പെടാത്ത പണവുമായി പിടിയിലാവുന്നവർക്കെതിരെയടക്കം വകുപ്പുതലത്തിൽ ശക്തമായ നടപടിയുണ്ടാകും.

അഴിമതിയും കൈക്കൂലിയും പിടികൂടാൻ ട്രാപ്പ് ഓപ്പറേഷനുകൾ വ്യാപകമാക്കും. ഇതിൽ കുടുങ്ങുന്നവർക്ക് ഒരുവർഷം സസ്‌പെൻഷൻ ഉറപ്പാക്കും. വിജിലൻസ് മേധാവിയും ആഭ്യന്തര, പൊതുഭരണ സെക്രട്ടറിമാരുമടങ്ങിയ സമിതിയുടെ പുനഃപരിശോധനയ്ക്ക് ശേഷമേ സസ്‌പെൻഷൻ പിൻവലിക്കാനാവൂ. ഉദ്യോഗസ്ഥർക്കെതിരായ കേസുകളിൽ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷകളിൽ ഇനിമുതൽ തുടർനടപടികളുണ്ടാവും. പരാതികൾ സർക്കാരിന് കൈമാറി അനുമതി നേടിയാലേ വിജിലൻസിന് പ്രാഥമിക അന്വേഷണം നടത്താനാവൂ. മുൻമന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ് (പാലാരിവട്ടംകേസ്), വി.എസ്. ശിവകുമാർ (അനധികൃത സ്വത്ത്), എം.എൽ.എയായിരുന്ന കെ.എം. ഷാജി (പ്ലസ്ടു കോഴ) എന്നിവർക്കെതിരായ പരാതികൾക്കേ സമീപകാലത്ത് അനുമതി കിട്ടിയുള്ളൂ.

അഴിമതിക്കാരെ പൂട്ടാൻ

 വകുപ്പുമേധാവിക്കും സെക്രട്ടറിക്കും സ്വീകരിക്കാവുന്ന ശിക്ഷകൾക്ക് പ്രത്യേകം ശുപാർശ

 വകുപ്പുകളിൽ മിന്നൽപ്പരിശോധന നടത്തി പഴുതുകൾ വകുപ്പുമേധാവിയെ അറിയിക്കും

 അഴിമതി തടയാൻ ഇ-ഗവേണൻസ് അടക്കമുള്ള സംവിധാനം മെച്ചപ്പെടുത്താൻ ശുപാർശ

പിടിക്കപ്പെട്ട ഉദ്യോഗസ്ഥർ

 2018.........................18

 2019.........................17

 2020.........................28

 2021.........................36

 2022.........................29 (ഇന്നലെ വരെ)

'അപേക്ഷകൾ സ്വീകരിക്കുന്നതു മുതൽ എന്തൊക്കെ നടപടിയെടുത്തെന്ന് അറിയാനാവുന്ന ഇ-ഗവേണൻസ് സംവിധാനം അട്ടിമറിച്ചിരിക്കുകയാണ്. ആരൊക്കെയാണ് അപേക്ഷ വൈകിപ്പിക്കുന്നതെന്ന് ഇതിലൂടെ എളുപ്പം കണ്ടെത്താനാവും''.

- മനോജ് എബ്രഹാം, വിജിലൻസ് മേധാവി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIGILANCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.