തിരുവനന്തപുരം:കെ റെയിൽ ഗൂഢാലോചന തടഞ്ഞത് ബി.ജെ.പിയാണെന്നും പദ്ധതി തടയാൻ ഒന്നും ചെയ്യാതെ ഇതിന്റെ ക്രെഡിറ്റ് എടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിലും ഡോളർകടത്ത് കേസിലും ഈ സർക്കാർ വെള്ളംകുടിക്കും. ഭരണഘടനയെ അവഹേളിച്ച് പുറത്തായ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മറ്റു മന്ത്രിമാരുടെ സ്റ്റാഫുകളായി നിയമിക്കപ്പെട്ടു. സർക്കാരിന് സാമ്പത്തികബാദ്ധ്യതയാകുന്ന ഇതിനെ ചോദ്യം ചെയ്യാനുള്ള ധാർമ്മികതയും യു.ഡി.എഫിനില്ല.
കേരളത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ള ആദ്യമായി ആർ.ബി.ഐക്ക് മുമ്പിൽ കൊണ്ടുവന്നതും കെ.വൈസി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ബി.ജെ.പിയാണ്. കേരളത്തിൽ കൊള്ള നടക്കുന്ന ബാങ്കുകളിൽ നിക്ഷേപകരെ സംഘടിപ്പിച്ച് ബി.ജെ.പി സമരം ചെയ്യും. ആയിരക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ലീഗ് നേതാക്കൾ മലപ്പുറത്തെ സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. സഹകരണ ബാങ്കുകളിലെ അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും സഹകരണത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |