കണ്ണൂർ: കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടി. കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്യേരി, പൂളക്കുണ്ട് എന്നിവടങ്ങളിലാണ് ഉരുൾപൊട്ടിയത്. മൂന്ന് പേരെ കാണാതായി. വെള്ളറയിലെ ചന്ദ്രൻ (55), നെടുമ്പ്രഞ്ചാലിൽ ഒരു കുട്ടിയെയും പേരാവൂർ മേലെ വെള്ളറ എസ് ടി കോളനിയിൽ ഒരാളെയുമാണ് കാണാതായത്.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്ടർ സൈന്യത്തിന്റെ സഹായം തേടി. പ്രദേശത്ത് നിന്ന് അഞ്ച് വാഹനങ്ങൾ ഒഴുകിപ്പോയി. തലശ്ശേരി- മാനന്തവാടി റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
തൃശൂരിലും ശക്തമായ മഴ തുടരുന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകി. എറണാകുളത്തും കനത്ത മഴയാണ്. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി. കാലടി ചെങ്ങൽ മേഖലയിൽ വീടുകളിൽ വെള്ളം കയറി.
മീൻപിടിത്ത ബോട്ട് കടലിൽ കുടുങ്ങി
അലപ്പുഴ തോട്ടപ്പള്ളി പടിഞ്ഞാറെ കടലിലാണ് ബോട്ട് കുടുങ്ങിയത്. കടൽക്ഷോഭം മൂലം കരയ്ക്ക് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അറ് മലയാളികളും നാല് ബംഗാൾ സ്വദേശികളുമാണ് ബോട്ടിലുള്ളത്. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഗിനെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |