കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. കണ്ണൂർ നെടുമ്പ്രം ചാലിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂരിൽ നാലിടത്താണ് ഇന്നലെ രാത്രി ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് നിന്ന് രണ്ട് പേരെക്കൂടി കാണാതായിട്ടുണ്ട്.
കുട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുമട്ടുതൊഴിലാളിയാണ് റിയാസ്.
മഴക്കെടുതിയിൽ ഇന്നലെ നാല് പേർ മരിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം കല്ലുപാലത്ത് തോട്ടിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പാസ്റ്റർ കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ വി.എം.ചാണ്ടി (ബിജു, 50), മക്കളായ ഫെബ ചാണ്ടി (24), ബ്ലെസി ചാണ്ടി (18) എന്നിവരും, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കന്യാകുമാരി ഇനയം പുത്തൻതുറ സ്വദേശി കിൽസണുമാണ് (20) മരിച്ചത്.
അതേസമയം, തുടർച്ചയായ നാലുദിവസം ഇത്തരത്തിൽ മഴയെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. മഴക്കെടുതി നേരിടാൻ ജില്ലകൾക്ക് ഒരു കോടിരൂപ വീതം നൽകി. റവന്യു മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ- 807 8548 538.
നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടി
പാലക്കാട് നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടി. നെല്ലിയാമ്പതി-നെമ്മാറ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |