പാറശാല: നിരവധി കേസുകളിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഇരുപതോളം നാടൻ ബോംബുകളും നിരവധി ആയുധങ്ങളും പാറശാല പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബോംബേറ്, വീട് ആക്രമണം, പൊലീസിന് നേരെ ആക്രമണം, കഞ്ചാവ് വിപണനം, മോഷണം, പോക്സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ പിടിയിലായി.
പാറശാല മുര്യങ്കര ചാലക്കുഴി പുത്തൻവീട്ടിൽ പീലി വിപിൻ എന്ന് വിളിക്കുന്ന വിപിൻ (23), ഇയാളുടെ സുഹൃത്തും കൂട്ട് പ്രതിയുമായ പാറശാല മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തിൽ അരുൺ അച്ചു എന്ന് വിളിക്കുന്ന അരുൺ (24) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൊലീസ് നടത്തിയ സാഹസിക നീക്കങ്ങളെ തുടർന്നാണ് പ്രതികൾ വലയിലായത്.പാറശാല ചിറക്കുളത്തിന് സമീപത്തെ ഒരു വീട് ബോംബ് എറിഞ്ഞ് തകർത്ത കേസിലെ പ്രതിയാണ് വിപിൻ. പാറശാല, പൊഴിയൂർ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
കഞ്ചാവ് വിപണനം, മോഷണം, വീട് ആക്രമണം, എസ്.ഐക്ക് നേരെ ആക്രമണം തുടങ്ങി 16 കേസുകളിലെ പ്രതിയാണ് അരുൺ. ഇരുവരും സമീപവാസികളും സുഹൃത്തുക്കളും കൂട്ട് പ്രതികളുമാണ്. ഇതുവരും കേസുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃതൃങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു ഇരുവരുടെയും രീതി.
വിപിനെ കോഴിവിളയിലെ ബാറിന് സമീപത്ത് നിന്നും അരുണിനെ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡാണ് ബോംബുകൾ ഉഗ്രസ്ഫോടന ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയത്. പാറശാല സർക്കിൾ ഇൻപെക്ടർ കെ.ഹേമന്തകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുജിത്, പൊബേഷനറി എസ്.ഐ ജിപിൻവാസ്, സി.പി.ഒമാരായ സാജൻ, സതീഷ് കുമാർ, അനിൽ ചിക്കു, മെർലിൻജോയ്, സൂരജ്, രഞ്ജിത്ത്, രാകേഷ്,ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |