തിരുവനന്തപുരം : ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടന്ന ഹിയറിംഗിന് ശേഷം കേരള സൈക്കിൾ പോളോ അസോസിയേഷന്റെ അംഗീകാരം നിലനിറുത്തി സംസ്ഥാന സ്പോർട്സ് കൗൺസിൽ. നേരത്തേ സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരള എന്ന സംഘടനയ്ക്ക് ദേശീയ ഫെഡറേഷൻ അംഗീകാരം നൽകിയിരുന്നു. ഇതിനെതിരെ കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ കേസിലാണ് സ്പോർട്സ് കൗൺസിലിനോട് ഹിയറിംഗ് നടത്തി തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചത്. അംഗീകാരം നൽകുന്നതിന് സ്പോർട്സ് കൗൺസിലിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹിയറിംഗിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നതാണെന്നും പുതിയ അസോസിയേഷൻ രജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും കൗൺസിൽ കണ്ടെത്തി. മോശം പെരുമാറ്റത്തിന് കൗൺസിൽ വിലക്കിയ ആളിനെയാണ് സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരള ഭാരവാഹിയാക്കിയത് എന്നും കണ്ടെത്തി. തുടർന്നാണ് കേരള സൈക്കിൾ പോളോ അസോസിയേഷന്റെ അംഗീകാരം നിലനിറുത്താൻ തീരുമാനിച്ചത്.
കേരള കായിക രംഗത്തിന് കരുത്തുപകരുന്നതാണ് കൗൺസിൽ തീരുമാനമെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് ഇ.എസ് ജോസും ഓണററി സെക്രട്ടറി എ.എം.കെ നിസാറും പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |