ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് ഉന്നത നേതാക്കൻമാർ പങ്കെടുത്ത മീറ്റിംഗിൽ സംബന്ധിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠത്തിൽ സന്ദർശനം നടത്തി. ചിത്രദുർഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് കോൺഗ്രസ് നേതാക്കളോടൊപ്പം രാഹുൽ സന്ദർശനം നടത്തിയത്. മഠത്തിൽ സന്യാസിമാരെ കാണുമ്പോൾ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി 'രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും' എന്ന അനുഗ്രഹമാണ് നൽകിയത്. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതൻ ശ്രീ ശിവമൂർത്തി മുരുഘാ ശരണരു ഇടപെട്ട് സന്യാസിയുടെ അനുഗ്രഹ സംഭാഷണം നിർത്തി വയ്പ്പിക്കുകയും 'നമ്മുടെ മഠം സന്ദർശിക്കുന്നവർ അനുഗ്രഹിക്കപ്പെടും' എന്ന് മാത്രം കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതോടെ രാഹുൽ ഗാന്ധിയുടെ മഠത്തിലെ സന്ദർശനം ദേശീയ മാദ്ധ്യമങ്ങളിലടക്കം പ്രധാന വാർത്തയായി.
ഉടൻ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കർണാടകയുടെ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. എന്നാൽ കാലങ്ങളായി ലിംഗായത്തുകൾ ബി ജെ പിയോട് അനുഭാവം പുലർത്തുന്നവരാണ്.
ലിംഗായത്ത് സമുദായത്തിൽപ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്. പിന്നീട് യെദ്യൂരപ്പയെ മാറ്റിയപ്പോഴും അതേ സമുദായത്തിൽ നിന്നും ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാൻ ബി ജെ പി ശ്രദ്ധിച്ചിരുന്നു. ലിംഗായത്തുകളുടെ മനസിൽ കയറിപ്പറ്റാനാണ് മഠത്തിൽ സന്ദർശനം നടത്താൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അടുത്ത വർഷം മേയിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാദ്ധ്യത കൽപ്പിക്കുന്നത്.
കർണാകയിൽ കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ്.
നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന ഘടകം അദ്ധ്യക്ഷൻ ഡികെ ശിവകുമാറുമാണ് അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനമാണ് ഇരുവരുടേയും ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |