കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റും ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനുമായ അഡ്വ. എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിൽ ചേരുന്നു. കേന്ദ്ര സർക്കാരിന്റെ അഭിഭാഷക സ്ഥാനവും രാജിവയ്ക്കും. തപസ്യ കലാസാഹിത്യവേദി കണയന്നൂർ താലൂക്ക് പ്രസിഡന്റുമായ സുഭാഷ് ചന്ദ് ആറന്മുള വിമാനത്താവളം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായിരുന്നു. മുതിർന്ന സംഘപരിവാർ നേതാക്കളുമായി അടുപ്പമുണ്ട്.
സംഘപരിവാറുമായുള്ള ആശയപരമായ വിയോജിപ്പിലാണ് രാജിയെന്ന് സുഭാഷ് ചന്ദ് പത്രക്കുറിപ്പിൽ അറിയിച്ചു. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത് സാധാരണക്കാർക്കായി ചങ്കൂറ്റത്തോടെ വികസന പദ്ധതികൾ നടപ്പാക്കുന്ന സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കും. പാർട്ടി ജില്ലാ സെക്രട്ടറി നിർദ്ദേശിക്കുന്ന ഘടകത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്റെ ആഭിമുഖ്യത്തിലുള്ള തൃപ്പൂണിത്തുറയിലെ അനാഥാലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഈ സ്ഥാപനത്തിന്റെ പ്രസിഡന്റുമായിരുന്നു സുഭാഷ് ചന്ദ്. മുതിർന്ന നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സുഭാഷ് ചന്ദ് ചിലരുടെ ഇടപാടുകളെക്കുറിച്ച് ഗുരുതരമായ പരാതികൾ സംഘപരിവാർ നേതൃത്വത്തിന് നൽകിയിരുന്നതായും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |