തിരുവനന്തപുരം: കൊവിഡ് കാലത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളിൽ ഒരു തവണത്തെ കമ്മിഷൻ കൂടി വ്യാപാരികൾക്ക് നൽകാൻ മന്ത്രിസഭായോഗതീരുമാനം. കിറ്റ് ഒന്നിന് അഞ്ച് രൂപയാണ് നൽകുക. ലോക്ക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മുതൽ 13 തവണയാണ് കിറ്റുകൾ വിതരണം ചെയ്തത്. ഇതിൽ രണ്ടുതവണത്തെ കമ്മിഷൻ നേരത്തെ നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കഴിഞ്ഞ വർഷം മേയിൽ വിതരണം ചെയ്തതിന്റെ കമ്മിഷൻ കൂടി നൽകാനാണ് തീരുമാനം. 85,29,179 കിറ്റുകളാണ് അന്ന് വിതരണം ചെയ്തത്. ഇതിന് കമ്മിഷൻ നൽകാനായി 4,26,45,895 രൂപ അനുവദിച്ചു.
കിറ്റൊന്നിന് 15 രൂപ കമ്മിഷൻ നൽകണമെന്നായിരുന്നു റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം. എന്നാൽ കൈകാര്യച്ചെലവിനത്തിൽ തുക നൽകാനാവില്ലെന്നും സേവനമായി കണക്കാക്കണമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. തുടർന്ന് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരമാണ് കമ്മിഷൻ നൽകുന്നത്.
ഇത്തവണ ഓണത്തിന് 14 ഇനങ്ങൾ ഉൾപ്പെട്ട കിറ്റ് വിതരണം ചെയ്യാൻ നടപടികളാരംഭിച്ചിരിക്കെയാണ് സർക്കാർ തീരുമാനം. ഓണക്കിറ്റ് ഒന്നിന് 15 രൂപ വീതം കാർഡുടമകളിൽ നിന്ന് ഈടാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ സർക്കാരിന് കത്ത് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് കാർഡുടമകളിൽ നിന്ന് നിശ്ചിത തുക വീതം ഈടാക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |