മോസ്കോ: അമേരിക്കൻ ബാസ്കറ്റ് ബാൾ സൂപ്പർ താരം ബ്രിട്ട്‌നി ഗ്രൈനർക്ക് മയക്കുമരുന്ന് കൈവശം വച്ചതിന് റഷ്യൻ കോടതി ഒമ്പത് വർഷം തടവും ഒരു മില്യൺ റൂബിൾ ( 13 ലക്ഷത്തോളം ഇന്ത്യൻ രൂപ) പിഴയും ശിക്ഷ വിധിച്ചു. എന്നാൽ വിധി അംഗീകരിക്കാനാകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ബ്രിട്ട്നിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ട്‌നിയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും അഭിപ്രായമുയരുന്നുണ്ട്. റഷ്യൻ വനിതാ ബാസ്കറ്റ് ബാൾ ടീമായ യു.എം.സി.സി എകാതരിൻ ബർഗിന്റെ താരമായ ബ്രിട്ട്നിയെ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു മത്സരത്തിൽ പങ്കെടുക്കാനായി പോകുവാൻ മോസ്കോ എയർപോർട്ടിൽ എത്തിയപ്പോഴാണ് താരത്തിന്റെ ലഗ്ഗേജിൽ നിന്ന് ഇലക്ട്രോണിക്ക് സിഗരറ്റും കഞ്ചാവ് ഓയിലും കണ്ടെടുത്തത്. റഷ്യയുടെ യുക്രെയിൻ അധിനിവേശം തുടങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ സംഭവം.
റഷ്യൻ നിയമങ്ങൾ ലംഘിക്കണമെന്ന ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നും കൊവിഡിന് ശേഷമുണ്ടായ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തിനേടുന്നതിനാണ് ഇതു കൂടെ കരുതിയതെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ബ്രിട്ട്നി പറഞ്ഞുവെങ്കിലും കോടതി തള്ളി. യു.എസ് വനിതാ ബാസ്കറ്റ്ബാൾ ടീമിനൊപ്പം രണ്ട് തവണ വിതം ഒളിമ്പിക് സ്വർണവും ലോകകപ്പും 31 കാരിയായ ബ്രിട്ട്‌നി സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |