SignIn
Kerala Kaumudi Online
Sunday, 05 May 2024 5.01 AM IST

കോൺഗ്രസിന്റെ പോർമുഖങ്ങളിൽ പോരാളിയുടെ വിടവ് നിഴലിക്കും

കൊല്ലം: ജി. പ്രതാപവർമ്മ തമ്പാൻ യാത്ര പറഞ്ഞ് പോകുമ്പോൾ ജില്ലയിലെ കോൺഗ്രസിന്റെ സമരമുഖങ്ങളിൽ നെഞ്ചുവിരിച്ച് നിന്ന ഒരു പോരാളിയുടെ വിടവ് നിഴലിക്കും.

സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് തോളിൽ കൈയിട്ട് കുശലം പറയാവുന്ന നേതാവിനെയാണ് നഷ്ടമായത്. യൂത്ത് കോൺഗ്രസുകാർക്കും കെ.എസ്.യുക്കാർക്കും ആക്രമണങ്ങൾക്കെതിരെ പ്രതിരോധം ഉയർത്തുന്നതിനുള്ള ഊർജ സ്രോതസാണ് നഷ്ടമായത്.

ഇടക്കാലത്ത് സ്ഥാനമാനങ്ങൾ ഇല്ലാതിരുന്നിട്ടും ജില്ലയിലെ കോൺഗ്രസിന്റെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. കഴിഞ്ഞ പുനഃസംഘടനയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആയതോടെ അദ്ദേഹം കൂടുതൽ സജീവമായി. ഡി.സി.സി പ്രസിഡന്റിനൊപ്പം ജില്ലയിലെ കോൺഗ്രസിന് പുതിയ ഊർജ്ജം നൽകുന്ന തിരക്കിലായിരുന്നു അദ്ദേഹം. തമ്പാൻ വിടവാങ്ങുമ്പോൾ കോൺഗ്രസിന് ജില്ലയിൽ പെട്ടെന്നൊരു കിതപ്പ് ഉണ്ടായിരിക്കുന്നു. തമ്പാന്റെ ഓർമ്മകൾ ആ കിതപ്പിനെ മറിക്കടക്കാനുള്ള കരുത്ത് തങ്ങൾക്ക് നൽകുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

തീവ്ര സമരങ്ങളുടെ സംഘാടകൻ

കല്ലുവാതുക്കൽ മദ്യം ദുരന്തത്തിന് പിന്നാലെ അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പ്രതാപവർമ്മ തമ്പാന്റെ നേതൃത്വത്തിൽ കൊല്ലം കോട്ടമുക്കിലെ എക്സൈസ് ഓഫീസ് അടിച്ചു തകർത്തിരുന്നു. എൽ.എൽ.ബി ബിരുദധാരിയായിരുന്നെങ്കിലും പാർട്ടി പ്രവർത്തനത്തിന്റെ തിരക്ക് കാരണം തമ്പാൻ കാര്യമായി കോടതിയിൽ പോകുമായിരുന്നില്ല. എന്നാൽ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ വിധി വന്ന ദിനത്തിൽ വക്കീൽക്കോട്ടിട്ട് വിധി കേൾക്കാനായി കോടതിയിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

എ.കെ. ആന്റണിയുടെ വലിയ ആരാധകനും ശിഷ്യനുമായിരുന്നു അദ്ദേഹം. ആന്റണി മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളത്തിലെമ്പാടും സമരങ്ങൾ കത്തിപ്പടർന്നു. പക്ഷേ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ കോൺഗ്രസ് പതറി. പക്ഷെ സമരക്കാർക്കെതിരെ സമരവുമായി തമ്പാൻ രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച സമരത്തിന് നേരേ ഡി.വൈ.എഫ്.ഐക്കാർ കല്ലേറ് നടത്തി. ഒരിഞ്ച് പോലും പിന്മാറാതെ തമ്പാൻ ഡി.വൈ.എഫ്.ഐക്കാരെ നെഞ്ചുവിരിച്ച് നിന്ന് വെല്ലുവിളിച്ചത് കോൺഗ്രസ് പ്രവർത്തകരുടെ മനസുകളിൽ ഇപ്പോഴും തിളച്ച് നിൽക്കുന്ന ഓർമ്മയാണ്. അവസാനദിവസം വരെയും കെ.എസ്.യുക്കാരന്റെ ചോരത്തിളപ്പോടെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

വ്യത്യസ്ത സംഘാടകൻ

ഉന്നയിക്കുന്ന ആവശ്യങ്ങൾ അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയിലെത്തിക്കാൻ വ്യത്യസ്ത സമരങ്ങൾ സംഘടിപ്പിക്കുന്ന സംഘാടകൻ കൂടിയായിരുന്നു തമ്പാൻ. ചാത്തന്നൂർ എം.എൽ.എയായിരിക്കെ പരവൂരിൽ എക്സപ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് റെയിൽവേ സ്റ്റേഷനുള്ളിൽ തമ്പാൻ നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറസ്റ്ര് ചെയ്തു നീക്കാൻ പൊലീസ് സംഘം എത്തിയെങ്കിലും തമ്പാൻ പ്ലാറ്റ്ഫോം ടിക്കറ്റ് കാട്ടിയതോടെ കുഴഞ്ഞു. പ്ളാറ്ര് ഫോം ടിക്കറ്റിന്റെ സമയപരിധി തീരുന്നത് വരെ കാത്തുനിന്ന ശേഷമാണ് അന്ന് തമ്പാനെ അറസ്റ്റ് ചെയ്ത് നീക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.