നാടിന്റെ നാനാഭാഗങ്ങളിൽ കലിഗ്രഫി എക്സിബിഷനിലൂടെ ആ കലയെ ജനകീയമാക്കിയ ആർട്ടിസ്റ്റ് നമ്പൂതിരി തിരുവനന്തപുരത്ത് കലിഗ്രഫി ഗാലറി ആരംഭിച്ചിരിക്കുന്നു
ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി
ഒന്നിൽനിന്ന് കൂടുതൽ നവമായ മറ്റൊരു സൗന്ദര്യാന്വേഷണമാണ് ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ കലിഗ്രഫി ജീവിതം. അതൊരു സൗന്ദര്യാന്വേഷണം കൂടിയാണ്. സാരി തുടങ്ങി ചുരിദാർവരെയുള്ള വസ്ത്രങ്ങളിലും കുടകളിലും നിറംകൊണ്ട് കോറിയ അക്ഷരങ്ങൾക്ക് പരിഗണന കിട്ടാത്തതും കിട്ടുന്നതുമൊന്നും ഭട്ടതിരിയെ ബാധിക്കുന്ന കാര്യമല്ല. നാടിന്റെ നാനാഭാഗങ്ങളിൽ കലിഗ്രഫി എക്സിബിഷൻ നടത്തി ആ കലയെ ജനകീയവത്കരിച്ച ഭട്ടതിരി ഇപ്പോൾ 'കചടതപ"എന്ന പേരിൽ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ലൈനിലെ വീട്ടിൽ ഗാലറി ആരംഭിച്ചിരിക്കുകയാണ്.
മലയാളം കലിഗ്രഫിക്ക് വേണ്ടിയിട്ടുള്ള ആദ്യ ഗാലറി കൂടിയാണിത്. തന്റെ സ്വപ്ന സംരഭത്തെപ്പറ്റി ഭട്ടതിരി വാരാന്ത്യകൗമുദിയോട് വിശദീകരിച്ചു.കേരളത്തിലല്ല തെക്കേ ഇന്ത്യയിൽ തന്നെ കലിഗ്രഫിക്ക് തീരെ പ്രചാരമില്ല. മലയാളം കലിഗ്രഫിക്ക് പരമാവധി പ്രചാരം കൊടുക്കുകയാണ് എന്നെ കൊണ്ടുചെയ്യാൻ പറ്റുന്ന കാര്യം. അതിനുവേണ്ടിയാണ് ഓരോ മാർഗങ്ങൾ അന്വേഷിക്കുന്നത്. ഇത്തരമൊരു ഗാലറിയുണ്ടെങ്കിൽ കുറച്ചുപേർ വരികയും കാണുകയുമൊക്കെ ചെയ്യുമല്ലോയെന്നാണ് വിശ്വാസം. രാവിലെ 9.30 മുതൽ രാത്രി എട്ട് വരെയാകും ഗാലറിയുടെ പ്രവർത്തന സമയം. ഇതിനോടൊപ്പം കലിഗ്രഫി ക്ലാസുകളും സംഘടിപ്പിക്കും. കേരളത്തിൽ ന്യൂനപക്ഷം ആളുകൾക്ക് മാത്രമേ കലിഗ്രഫിയെപ്പറ്റി അറിയാവൂ. ആ വാക്ക് പോലും കേട്ടിട്ടില്ലാത്തവരാണ് അധികവും. അതേസമയം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കലിഗ്രഫിക്ക് നല്ല പ്രചാരമുണ്ട്. നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായിട്ടും അക്ഷരങ്ങൾ കൊണ്ടുള്ള ഈ കലാരൂപം അറിയില്ലെന്ന് പറയുന്നത് മോശമല്ലേ...അതിന് ഉത്തരമാണ് ഈ ഗാലറി.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ എക്സിബിഷനുകൾക്ക് ലഭിച്ച സ്വീകാര്യത കൂടി ഈ ഉദ്യമം തുടങ്ങുന്നതിനൊരു കാരണമാണ്.ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ഗാലറിയിലെ ആർട്ട് വർക്കുകൾ മാറ്റി കൊണ്ടിരിക്കും. സുഹൃത്ത് സുന്ദർ നിർദ്ദേശിച്ച പേരാണ് 'കചടതപ". ഗാലറി ആരംഭിക്കുമ്പോൾ സുന്ദർ കൂടെയില്ലാത്തതാണ് ഏറ്റവും വലിയ വിഷമം.
കലിഗ്രഫിയെ ഒരു കലാരൂപമായി പലരും മനസിലാക്കുന്നില്ലയെന്നത് വിഷമകരമായ കാര്യമാണ്. നമ്മുടെ ലളിതകല അക്കാഡമി പോലും ഈ കലാരൂപത്തെ അംഗീകരിച്ചിട്ടില്ല. ചുവരെഴുതുന്നവരും ബോർഡ് എഴുതുന്നവരുമൊക്കെ കലിഗ്രഫിതന്നെയാണ് ചെയ്യുന്നത്. പക്ഷേ,അതിനെ കുറഞ്ഞ എന്തോ ഒന്നായാണ് കാണുന്നത്. ഞാനാദ്യകാലത്ത് കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് ചുവരെഴുതിയിരുന്നു. ആ സമയത്തെ മറ്റ് ചുവരെഴുത്തുകാരെ ബഹുമാനത്തോടെതന്നെയാണ് കണ്ടിരുന്നത്. കലിഗ്രഫി എന്ന വാക്കിന്റെ അർത്ഥം ഭംഗിയുള്ള കൈപ്പട എന്നാണ്. മലയാളഭാഷ എന്നാൽ സാഹിത്യം എന്ന് മാത്രമാണ് കരുതുന്നത്. എന്നാൽ അങ്ങനെയല്ല,കലിഗ്രഫിയും ഭാഷയാണ്. അതുപോലെ ചിത്രകലയിലും ഇത് ഉൾപ്പെടുത്താറില്ല. അങ്ങനെയല്ല ഭാഷയിലും ചിത്രകലയിലും ഒരുപോലെ ഉൾപ്പെടേണ്ടതാണ് കലിഗ്രഫി. സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ഗാലറിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. പുറംരാജ്യങ്ങളും സംസ്ഥാനങ്ങളുമൊക്കെ അംഗീകരിക്കുമ്പോഴും സ്വന്തം നാട് അംഗീകരിക്കാത്തതിന്റെ നീറ്റൽ മനസിലുണ്ട്. എങ്കിലും 48 വർഷം മുമ്പ് കലിഗ്രഫിയുമായി ഇറങ്ങിത്തിരിച്ചപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ഏറെ മാറ്റം ഇപ്പോൾ കേരളീയ പൊതുസമൂഹത്തിനിടയിൽ ഈ കലാരൂപത്തെപ്പറ്റി ഉണ്ടായിട്ടുണ്ടെന്ന് ഭട്ടതിരി പറയുന്നു.
(ഭട്ടതിരിയുടെ ഫോൺ:9496232444)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |