റെയ്‌ക്യവിക്: വിജനമായ താഴ്‌വരയെ കീറിമുറിച്ച് കിലോമീറ്ററുകളോളം ലാവാ പ്രവാഹം തീർക്കുകയാണ് തെക്ക് പടിഞ്ഞാറൻ ഐസ്‌ലൻഡിലെ പ്രശസ്തമായ ഫാഗ്രഡാൽസ്ഫ്യൽ ( Fagradalsfjall ) അഗ്നിപർവതം. ഐസ്‌ലൻഡിന്റെ തലസ്ഥാനമായ റെയ്‌ക്യവികിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഫാഗ്രഡാൽസ്ഫ്യൽ അഗ്നിപർവതം കഴിഞ്ഞ ബുധനാഴ്ചയാണ് പൊട്ടിത്തെറിച്ചത്. ഫാഗ്രഡാൽസ്ഫ്യല്ലിന്റെ സമീപ പ്രദേശങ്ങൾ വിജനമായതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മനുഷ്യവാസമില്ലാത്ത താഴ്‌വരയിൽ നിലകൊള്ളുന്ന ഫാഗ്രഡാൽസ്ഫ്യലിനേയും അതിലെ വിള്ളലുകളിലൂടെയുള്ള ലാവാ പ്രവാഹത്തെയും വിക്ഷിക്കാൻ നിരവധി സന്ദർശകരാണെത്തുന്നത്. നിലവിൽ ഫാഗ്രഡാൽസ്ഫ്യല്ലിലെ പൊട്ടിത്തൊറി സമീപ പ്രദേശങ്ങൾക്ക് ഭീഷണിയല്ല. എന്നാൽ, അഗ്നിപർവതത്തിന് സമീപത്തേക്ക് ആരും പോകരുതെന്നാണ് അധികൃതരുടെ നിർദ്ദേശം. എന്നാൽ, പലരും ഇത് വകവയ്ക്കുന്നില്ല. ഐസ്‌ലൻഡിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ കെഫ്ലവിക്കിൽ നിന്ന് ഏറെ അകലെയല്ല ഈ അഗ്നിപർവതം. നിലവിൽ അന്താരാഷ്ട്ര സർവീസുകളെ അഗ്നിപർവത സ്ഫോടനം ബാധിച്ചിട്ടില്ലെങ്കിലും അഗ്നിപർവതത്തിന് സമീപത്ത് കൂടി വിമാനങ്ങൾ പറക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അധികൃതർ ഹെലികോപ്‌റ്ററുകളെ വിന്യസിച്ചിട്ടുണ്ട്. നീണ്ട എണ്ണൂറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം മാർച്ചിൽ ഫാഗ്രഡാൽസ്ഫ്യൽ അഗ്നിപർവതം പൊട്ടിത്തെറിച്ചിരുന്നു. തുടർച്ചയായ ചെറുഭൂചലനങ്ങളുടെ ഫലമായിട്ടാണ് ഫാഗ്രഡാൽസ്ഫ്യൽ അന്ന് വീണ്ടും സജീവമായത്. ആറ് മാസത്തോളമാണ് ലാവാ പ്രവാഹം നീണ്ടുനിന്നത്. 800 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച പൊട്ടിത്തെറിയ്ക്ക് മുന്നേ ഏകദേശം 6,000 വർഷത്തോളം ഫാഗ്രഡാൽസ്ഫ്യൽ സുഷുപ്തിയിലായിരുന്നു എന്നാണ് കരുതുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഫാഗ്രഡാൽസ്ഫ്യല്ലിലെ ലാവാ പ്രവാഹത്തിന്റെ കാഴ്ച കാണാൻ ലൈവ് സ്ട്രീമിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ലാവയും മഞ്ഞും ഇടകലർന്ന ഫാഗ്രഡാൽസ്ഫ്യൽ അഗ്നിപർവതത്തിന്റെ അതിമനോഹരമായ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുക്കാനാണ് ഇവിടേക്ക് കൂടുതൽ പേരും എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |