SignIn
Kerala Kaumudi Online
Friday, 19 April 2024 7.16 PM IST

പാഷാ! 28  സിനിമകളിൽ അഭിനയിച്ചിട്ടും, പൊലീസിന്റെ വേഷം വരെ ചെയ്തിട്ടും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ കൊലപാതകിയെ കണ്ടെത്താൻ പൊലീസിന് 30 വർഷം വേണ്ടി വന്നു

arrest-

ന്യൂഡൽഹി : പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ച ഓം പ്രകാശിന്റെ ഒളിവ് ജീവിതം പക്ഷേ പരസ്യമായിരുന്നു. പതിനഞ്ച് വർഷത്തോളം ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിന്നിട്ടും, എന്തിന് ഒരു പൊലീസ് കോൺസ്റ്റബിളായി അഭിനയിച്ചിട്ട് പോലും, പതിനായിരങ്ങൾ വിലയിട്ട കൊലപാതകിയാണ് തൊട്ട് മുന്നിൽ അഭിനയിക്കുന്നതെന്ന് ഒരു പൊലീസുകാരനും തിരിച്ചറിയാനായില്ല. ഇത് പാഷ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഓം പ്രകാശ് പാഷ. കുറ്റവാളിയിൽ നിന്നും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിട്ടും വീണ്ടും കുറ്റകൃത്യങ്ങളുടെ ചെളിക്കുണ്ടിലേക്ക് ജിവിതം വലിച്ചെറിഞ്ഞ പ്രകാശ് പാഷ ഒടുവിൽ പൊലീസിന്റെ പിടിയിലായിരിക്കുകയാണ്.

ഉത്തർപ്രദേശിലെ ഗാസിയാബാദ് നഗരത്തിലെ ഒരു ചേരിയിലെ വീട്ടിൽ നിന്നാണ് വൃദ്ധനായ 65കാരനെ പൊലീസ് പിടികൂടുന്നതും. അന്നും സിനിമയുടെ ഷൂട്ടിംഗിനായി പുറപ്പെടാനൊരുങ്ങുകയായിരുന്നു ഇയാൾ. പ്രാദേശിക ഹിന്ദി സിനിമകളിലായിരുന്നു കഴിഞ്ഞ 15 വർഷമായി ഇയാൾ അഭിനയിച്ചിരുന്നത്. എന്നാൽ സിനിമയിലെ ഏതൊരു അധോലോക നായകനും ലഭ്യമല്ലാത്ത ഭൂതകാലമായിരുന്നു ഓം പ്രകാശിനുണ്ടായിരുന്നത്. 70കളുടെ മദ്ധ്യത്തിൽ കാറുകളും ഇരുചക്രവാഹനങ്ങളും മോഷ്ടിച്ച് കഴിഞ്ഞ ഓം പ്രകാശ് കുറ്റകൃത്യങ്ങൾ തുടർന്നതോടെ ജയിലിൽ കിടക്കേണ്ടി വന്നു. ജയിലിൽ നിന്നും പുതുജീവിതം കൊതിച്ച് ഇറങ്ങിയ ഇയാൾ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. സിഗ്നൽ കോർപ്സിലും ജോലി ചെയ്തിരുന്നു. എന്നാൽ 12 വർഷത്തെ സൈനിക സേവനത്തിനും ഓം പ്രകാശിന്റെ കുറ്റവാസനയെ ഇല്ലായ്മ ചെയ്യാനായില്ല. ഡ്യൂട്ടിയിൽ ഹാജരാവാതിരുന്നതിന് സൈന്യത്തിൽ നിന്നും പുറത്താക്കിയ ഇയാൾ 1988ൽ വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്ക് പോയി.

1992 ജനുവരി 15ന് ഹരിയാനയിലെ ഭിവാനിയിൽ മോഷണശ്രമത്തിനിടെ ഓംപ്രകാശും സഹായിയും ചേർന്ന് മോട്ടോർ സൈക്കിൾ യാത്രക്കാരനെ കുത്തിക്കൊന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഒളിവ് ജീവിതത്തിലാണ് സിനിമയിൽ ഒരു കൈ നോക്കാൻ ഓം പ്രകാശ് തീരുമാനിച്ചത്. പ്രാദേശിക സിനിമകളിലെ വിവിധ വേഷങ്ങളിൽ നിറഞ്ഞാടിയ ഇയാൾ ഇതുവരെ 28 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭോജ്പുരി സിനിമകളിലും ഇയാൾ അഭിനയം കാഴ്ചവച്ചു. എന്നാൽ പൊലീസിന് മാത്രം ഇയാൾ പിടികിട്ടാപ്പുള്ളിയായി. 25,000 രൂപ തലയ്ക്ക് വിലയിട്ട പിടികിട്ടാപ്പുള്ളിയായ ഓം പ്രകാശിന് വയസാം കാലത്ത് പറ്റിയ ഒരു അമളിയാണ് ഇപ്പോൾ പിടിയിലാവാൻ കാരണമായത്.

രണ്ട് മാസം മുമ്പ് പാനിപ്പട്ടിലുള്ള തന്റെ സഹോദരന് ഓം പ്രകാശ് വാട്ട്സ്ആപ്പ് കോൾ ചെയ്തപ്പോൾ പൊലീസ് ഇയാളെ ട്രാക്ക് ചെയ്യാനാരംഭിച്ചു. പഴയ കേസുകൾ പൊടിതട്ടി എടുക്കാനുള്ള പൊലീസിന്റെ തീരുമാനമാണ് ഇതിലേക്ക് എത്തിച്ചത്. ഓം പ്രകാശിന്റെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് സംഘം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിൽ വാസത്തിന് ശേഷം ജീവിതത്തിൽ മറ്റൊരു വേഷവുമായി ഓം പ്രകാശ് ഇനിയും എത്തുമോ എന്നറിയാൻ കാത്തിരിക്കാം, അതുവരെ ചെറിയ ഇടവേള.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, INDIANARMY, ARMY, POLICE, MURDERS, MURDERER, INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.