തിരുവനന്തപുരം : തലസ്ഥാനത്ത് 60കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേശവദാസപുരം ദേവസ്വം ലെയ്‌നിൽ താമസിക്കുന്ന മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്, ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു, കൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ നിന്ന് 60000 രൂപയും കാണാതെ പോയിരുന്നു.
മനോരമയെ ഇന്ന് വൈകീട്ട് നാല് മണി മുതലാണ് കാണാതായത്. ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. മനോരമയെ കാണാതായതിനൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ ഒപ്പമുണ്ടായിരുന്ന ആദം അലിയെയും കാണാതായെന്ന് വ്യക്തമായി. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടം പണിക്കായി . ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി
മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് ഇന്ന് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് പണവും കാണാതായെന്ന് കണ്ടെത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |