കണ്ണൂർ; കമ്മ്യൂണിസ്റ്റ് പാർ്ടടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ അവസാനത്തെ കണ്ണിയാണ് ഇന്ന് വിടപറഞ്ഞ മുതിർന്ന നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ. 1943 മേയ് 25ന് മുബയിൽ നടന്ന പാർട്ടി കോൺഗ്രസിലായിരുന്നു കുഞ്ഞനന്തൻ നായർ പങ്കെടുത്തത്. ബാലസംഘം പ്രതിനിധിയായി പങ്കെടുക്കുമ്പോൾ 17 വയസായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇ.എം.എസ്, പി. കൃഷ്ണപിള്ള, പി. നാരായണൻ നായർ, സി. ഉണ്ണിരാജ, കെ.കെ. വാര്യർ തുടങ്ങി 12 പേരായിരുന്നു കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ.
കണ്ണൂരിൽ ഇത്തവണ സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ കുഞ്ഞനന്തൻ നായർ ആഗ്രഹിച്ചിരുന്നു. പാർട്ടി കോൺഗ്രസിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ അദ്ദേഹം പരിഭവം പ്രകടിപ്പിച്ചിരുന്നു,. ആരോഗ്യ സ്ഥിതി മോശമായതിനാൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയാമെങ്കിലും ആ ക്ഷണം അദ്ദേഹം പ്രതിക്ഷീച്ചിരുന്നു. കടുത്ത പ്രമേഹം കാരണം കുഞ്ഞനന്തൻ നായരുടെ കാഴ്ച പൂർണമായും നഷ്ടമായിരുന്നെങ്കിലും സ്വന്തം നാടായ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അതിൽ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. തന്നെ സംബന്ധിച്ച് ഇത് അവസാന പാർട്ടി കോൺഗ്രസാണ്. ആദ്യ പാർട്ടി കോൺഗ്രസിലും അവസാന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ആളെന്ന നിലയ്ക്ക് തനിക്ക് മരിക്കാല്ലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു.
മരിക്കുന്നതിന് മുൻപ് പിണറായി വിജയനെ കാണണമെന്നും കുഞ്ഞനന്തൻ നായർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം കോടിയേരിയെ അറിയിച്ചിരുന്നു. വിഭാഗീയതയുടെ പേരിൽ പിണറായി വിജയനെതിരായ മുൻ നിലപാടിൽ കുറ്റബോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു. വിമര്‍ശനങ്ങളിൽ ചിലത് വ്യക്തിപരമായി പോയെന്നും അതിൽ തെറ്റുപറ്റിയെന്നും ബോധ്യമുണ്ട്. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷം ആണെന്നും അന്ന് കുഞ്ഞനന്തൻ നായർ. എന്നാൽ ആ ആഗ്രഹവും സാധിച്ചില്ല.
ഇന്ന് വൈകിട്ട് ആറോടെയാണ് ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചത്. കണ്ണൂർ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ജർമനിയിൽ 30 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് സ്വദേശിയാണ്. പന്ത്രണ്ടാം വയസിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ.നായനാർക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |