ന്യൂഡൽഹി: വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവത്കരണത്തിനും വൈദ്യുതി നിരക്ക് കൂടുന്നതിനും വഴിതെളിക്കുമെന്ന ആരോപണമുയർന്ന വൈദ്യുതി ഭേദഗതി ബിൽ വൈദ്യുതി മന്ത്രി ആർകെ സിംഗ് ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചു..പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു.
കോടിക്കണക്കിന് രൂപ ചെലവിട്ട് വികസിപ്പിച്ച വൈദ്യുതി വിതരണ ശൃംഖല സ്വകാര്യ കുത്തക കമ്പനികൾക്ക് ലാഭം കൊയ്യാൻ വിട്ടുകൊടുക്കുന്നത് രാജ്യതാത്‌പര്യത്തിന് എതിരാണെന്ന് അവതരണാനുമതിയെ എതിർത്ത ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്ന് സി.പി.എം അംഗം എ.എം.ആരിഫും ചൂണ്ടിക്കാട്ടി.
ബില്ലിലെ വ്യവസ്ഥകൾ
വൈദ്യുതി വിതരണ ലൈസൻസ് സ്വകാര്യ കമ്പനികൾക്കും.
ടെലിഫോൺ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളെപ്പോലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണക്കാരെ തിരഞ്ഞെടുക്കാം.
ഒരേ മേഖലയിൽ ഒന്നിലധികം വൈദ്യുതി വിതരണ കമ്പനികൾക്ക് ലൈസൻസ്. കമ്പനികൾക്ക് നിശ്‌ചയിക്കാവുന്ന പരമാവധി ഉയർന്ന നിരക്കും കുറഞ്ഞ നിരക്കും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കും.
എതിർപ്പിന് പിന്നിൽ
സർക്കാർ വിതരണ മേഖലയിൽ മൂലധനനിക്ഷേപവും മത്സരവും വർധിപ്പിക്കാനുള്ള ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വിതരണരംഗത്തു സംസ്ഥാന വൈദ്യുതി ബോർഡുകൾക്കുള്ള കുത്തക അവസാനിക്കും.
സംസ്ഥാനത്തെ വൈദ്യുതിവിതരണം സംവിധാനം ഏത് സ്വകാര്യസ്ഥാപനത്തിനും ഏറ്റെടുക്കാം.അവർക്ക് ലൈസൻസും കിട്ടും. പുറമെ നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും.
കേന്ദ്ര സർക്കാരാണ് സ്വകാര്യ സംരംഭകരുടെ യോഗ്യത നിശ്ചയിക്കുക. സംസ്ഥാന സർക്കാരിനോ റഗുലേറ്ററി കമ്മിഷനോ പങ്കില്ല.
നിലവിലുള്ള വിതരണ സംവിധാനങ്ങൾക്കും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതത്തിനും സ്വകാര്യ സംരംഭകർക്ക് അവകാശമുണ്ടായിരിക്കും. എന്നാൽ എല്ലാവർക്കും വൈദ്യുതി നൽകാനുള്ള ബാധ്യത ഉണ്ടാകില്ല.
' ബിൽ ജനങ്ങൾക്ക് ഗുണം ചെയ്യുന്നതും സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ടുള്ളതുമാണ്. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മുടക്കമില്ലാതെ വൈദ്യുതി ലഭിക്കും. സബ്‌സിഡി വ്യവസ്ഥകളിൽ മാറ്റമില്ല. സംസ്ഥാനത്തിന് ഏത് വിഭാഗം ഉപഭോക്താക്കൾക്കും സബ്‌സിഡി നൽകാം. സൗജന്യ വൈദ്യുതിക്കും തടസമില്ല".
- കേന്ദ്ര ഊർജ മന്ത്രി ആർകെ സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |