ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുന്നു. ഇടുക്കിയിൽ 2386.86 അടിയും മുല്ലപ്പെരിയാറിൽ 139.55 അടിയുമാണ് ജലനിരപ്പ് ഉയർന്നത്. ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുന്നതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ പതിമൂന്ന് ഷട്ടറുകളും തുറന്നു. സെക്കന്റിൽ 8627 ക്യൂമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്‌ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് വർദ്ധിപ്പിക്കും.
ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാല് വീടുകളിൽ വെള്ളം കയറി. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. സെക്കന്റിൽ അഞ്ച് ലക്ഷം ലിറ്റർ വെള്ളം ഒഴുക്കാനായിരുന്നു തീരുമാനമെങ്കിലും വീടുകളിൽ വെള്ളം കയറിയതോടെ പിൻവലിക്കുകയായിരുന്നു. കൂടുതൽ വെള്ളം ഒഴുക്കിവിടണോ എന്നതിൽ യോഗം ചേർന്ന് അന്തിമതീരുമാനമെടുക്കും. വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചതോടെ ജനം ആശങ്കയിൽ കഴിയുകയാണ്.
അതേസമയം, ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം ഇന്ന് രാവിലെ പത്തിന് തുറക്കും. ആദ്യം അൻപത് ക്യൂമെക്‌സ് വെള്ളവും പിന്നാലെ നൂറ് ക്യൂമെക്‌സ് വെള്ളവുമായിരിക്കും എറണാകുളം ഇടമലയാർ ഡാമിൽ നിന്ന് പുറത്തേക്ക് വിടുക. ഇടുക്കി ഡാമിനൊപ്പം ഇടമലയാർ ഡാമിൽ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജനനിരപ്പ് ഉയർന്നതിനാൽ മറ്റ് പ്രധാന ഡാമുകളിലെ ഷട്ടറും ഉയർത്തിയിരിക്കുകയാണ്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ 55 സെന്റിമീറ്റർ ഉയർത്തി. ശിരുവാണി ഡാമിന്റെ സൂയിസ് ഷട്ടർ 1.70 അടിയായി ഉയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഒരു സെന്റിമീറ്റർ ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |