പാലാ:മക്കളോടൊപ്പം കോളേജിൽ പോയി അൻപത്തിയഞ്ചാം വയസിൽ ബിരുദം നേടിയ മുല്ലക്കുഴിയിൽ റെസി മാത്യു പഠനം അവസാനിപ്പിക്കുന്നില്ല. എൽ.എൽ.ബി എടുത്ത് പാവപ്പെട്ടവർക്ക് സൗജന്യമായി നിയമ സഹായം നൽകുകയാണ് അടുത്ത ലക്ഷ്യം.
നിയമപഠനത്തിനുള്ള പ്രവേശന പരീക്ഷ ജയിക്കുകയും ചെയ്തു. പക്ഷേ, ഇക്കുറി കോളേജിൽ ചേരാനായില്ല. സെമസ്റ്ററിന് ഒരു ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് അറിഞ്ഞതോടെ പിൻമാറുകയായിരുന്നു. എങ്കിലും മോഹം ഉപേക്ഷിച്ചിട്ടില്ല.
വള്ളീച്ചിറയിൽ ജനസേവന കേന്ദ്രം നടത്തുന്ന റെസി മാത്യു കഴിഞ്ഞ വർഷമാണ് പാലാ അൽഫോൻസാ കോളേജിൽ നിന്ന് ബി.എ.ഹിസ്റ്ററി പാസായത്. ബി.ബി.എയ്ക്ക് പഠിക്കുന്ന മകൻ ആശിഷിനെയും സിവിൽ ഡിപ്ലോമയ്ക്ക് പഠിക്കുന്ന മകൾ അഞ്ജലിയെയും വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിപ്പിക്കുന്നത്.ജന സേവന കേന്ദ്രത്തിൽ നിന്നുള്ള ഏക വരുമാനമാണ് പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഈ വീട്ടമ്മയുടെ ആശ്രയം. താമസിക്കുന്നതാകട്ടെ, വാടക വീട്ടിലും.
പ്രാരാബ്ദ്ധം കാരണം പ്രീഡിഗ്രി പഠനം മതിയാക്കേണ്ടിവന്ന റെസി, സാക്ഷരതാ തുല്യ പരീക്ഷയിലൂടെയാണ് അതു നേടിയത്. 52-ാം വയസിലാണ് ബിരുദ പഠനത്തിന് കോളേജിൽ ചേർന്നത്. 53 ശതമാനം മാർക്കോടെ പാസാവുകയും ചെയ്തു . ഇനി എൽ.എൽ.ബി പഠനത്തിന് സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റെസി മാത്യൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |