തിരുവനന്തപുരം: പല വകുപ്പുകളായി നിലനിറുത്താതെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണമെന്ന് പരിഷ്കരണ കമ്മിഷന്റെ ശുപാർശ..
അടുത്തടുത്തുള്ള യൂണിവേഴ്സിറ്റികളെ ആദ്യം ക്ളസ്റ്ററുകളാക്കുകയും ,പിന്നീട് ഒരുമിച്ച് ചേർക്കുകയും വേണം. യൂണിവേഴ്സിറ്റികൾക്ക് അംഗീകാരം നൽകുന്ന രീതി 10 വർഷം കൊണ്ട് ഘട്ടംഘട്ടമായി അവസാനിപ്പിക്കണം. സർക്കാർ മേഖലയിലെ മികച്ച 20 കോളേജുകളെ സർവകലാശാലയ്ക്കുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കണം. സ്വകാര്യ എയ്ഡഡ് കോളേജുകൾക്കും അവിടെ അനുമതി നൽകാം.
മറ്റ് പ്രധാന
ശുപാർശകൾ
■ പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കണം
■ മലബാറിൽ കോളേജുകളുടെ എണ്ണം കൂട്ടണം
■പി.എച്ച്ഡി പ്രവേശനത്തിന് എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് സംവരണം
■ 18 - 23 നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് 10 വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ൽ ഇത് 75 ശതമാനമാക്കണം
■കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണം
■ ഗസ്റ്റ് ലക്ചറർമാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണം
■ നാലുവർഷ ഡിഗ്രി മൂന്ന് വർഷം പഠിച്ച ശേഷം വിദ്യാർത്ഥിക്ക് സ്വമേധയാ വിട്ടുപോകാൻ അവസരം നൽകണം
■ ഐ.ഐ.ടി മാതൃകയിൽ സംയോജിത പി.ജി - ഗവേഷണ കോഴ്സുകൾ നടപ്പാക്കണം
■അവികസിത ജില്ലകളിൽ 50 കോളേജുകളും സർവകലാശാലാവകുപ്പുകളും ആരംഭിക്കണം.
■ പ്രതിവർഷം 6 ലക്ഷമോ അതിൽ താഴെയോ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് 100 ശതമാനം ഫീസിളവ് നൽകണം
■6 ലക്ഷത്തിന് മുകളിലോട്ട് ഇളവ് 80, 60, 40, 20 ശതമാനമാക്കണം. 10 ലക്ഷത്തിന് മുകളിൽ ഫീസിളവ് വേണ്ട
ഗവർണർ ഒപ്പിടാത്ത ലോകായുക്ത ഓർഡിനൻസ്
സർക്കാർ സ്വയരക്ഷയ്ക്കൊരുക്കിയത്: വി. മുരളീധരൻ
തിരുവനന്തപുരം: അഴിമതികൾ പുറത്തുവരുമ്പോൾ അധികാരം നഷ്ടപ്പെടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് സ്വയരക്ഷയ്ക്കായി തയ്യാറാക്കിയതാണ് ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച ലോകായുക്ത നിയമഭേദഗതി ഓർഡിനൻസെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിയമസഭാസമ്മേളത്തിൽ പാസാക്കാതെ വീണ്ടും ഓർഡിനൻസായി കൊണ്ടുവരുന്നത് ഘടകകക്ഷികളുടെ പിന്തുണ ഇല്ലാത്തതുകൊണ്ടാണ്. മുഖ്യമന്ത്രിക്കെതിരെ അഴിമതി, സ്വജനപക്ഷപാത കേസുകൾ ലോകായുക്തയുടെ മുൻപിലുള്ളതാണോ ഈ വെപ്രാളത്തിന് കാരണമെന്ന് സംശയമുണ്ട്. മുൻപ് ഇവ ഓർഡിനൻസായി കൊണ്ടുവന്നതാണ്. എന്നാൽ നിയമസഭ സമ്മേളിച്ചിട്ടും പാസാക്കാതെ ഇപ്പോൾ ഓർഡിനൻസായി വീണ്ടും കൊണ്ടുവന്നിരിക്കുന്നു. ഭരണഘടനാമൂല്യങ്ങളുടെ കാവലാളാണ് ഗവർണർ. അദ്ദേഹം വഹിക്കുന്ന ചുമതലയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസുകൾ ഒപ്പിടാത്തത്. കേന്ദ്രത്തിൽ അടിയന്തരഘട്ടങ്ങളിൽ ഓർഡിനൻസുകൾ കൊണ്ടുവരുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരാണ് സി.പി.എം, സി.പി.ഐ എം.പിമാർ. അതിനാൽ ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയുടെ അഭിപ്രായമറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാലചാർത്തിയാൽ എന്താണ് കുഴപ്പം?
ചില മതങ്ങളിൽ വിശ്വസിക്കാനുള്ള അധികാരം സി.പി.എം നൽകുകയും ചില മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന നടപടിയാണ് സി.പി.എമ്മിന്റേത്. പാർട്ടിക്കാർ ഹജ്ജിന് പോയാൽ കുഴപ്പമില്ലെങ്കിൽ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിൽ മാല ചാർത്തിയതിൽ എന്താണ് കുഴപ്പമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ ചോദിച്ചു.
ക്രൈസ്തവ വിശ്വാസിയായ മേയർ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിൽ മാലചാർത്തിയത് ഉദാത്തമായ മാതൃകയാണ്. എല്ലാത്തിനും വേലികെട്ടി ആളുകളെ വേർതിരിക്കുന്ന സമീപനം സി.പി.എം അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത്
മാറ്റം ഉടൻ: മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്നും, അതുടനെ സാദ്ധ്യമാകുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു,.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനുള്ള പ്രൊഫ.ശ്യാം ബി മേനോൻ കമ്മിഷൻ റിപ്പോർട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്മിഷന്റെ റിപ്പോർട്ട് വൈകാതെ നടപ്പാക്കും. യുവത്വം തൊഴിൽ അന്വേഷകരായി നിൽക്കാതെ തൊഴിൽ ദാതാക്കളായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കുന്നത്. അസാപ് പോലുള്ള ഏജൻസികളെ അതിനായി കൂടുതൽ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, . ഡോ.എൻ കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗവർണറുമായി ഊഷ്മള
ബന്ധം നിലനിറുത്തും:മന്ത്രി
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനകാര്യത്തിൽ നിയമപരമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഗവർണറുമായി ഊഷ്മളമായ ബന്ധം നിലനിറുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |